മലപ്പുറം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയതിന് തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിൽ ഇതുവരെ ഈടാക്കിയ ആകെ പിഴ 3.52 കോടി രൂപ. 2023 മാർച്ച് മുതലുള്ള കണക്കാണിത്. ഈ വർഷം ജനുവരിയിൽ മാത്രം 21 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കാണ് ജില്ലയിൽ കൂടുതൽ പിഴ ഈടാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് കൂടുതൽ പിഴ ഈടാക്കിയിട്ടുള്ളത്.
പൊതുസ്ഥലങ്ങളിലോ ജലാശയത്തിലോ മലിനജലം ഒഴുക്കിയാലും മാലിന്യമോ വിസർജ്യ വസ്തുക്കളോ ജലാശയത്തിൽ നിക്ഷേപിച്ചാലും 10,000 മുതൽ 50,000 രൂപ വരെ പിഴ ഈടാക്കാം. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ 5,000 രൂപ വരെ പിഴ ഈടാക്കാം. ഏത് മാലിന്യമാണ് വലിച്ചെറിഞ്ഞതെന്നും അവയുടെ അളവും കണക്കാക്കിയാണ് പിഴ നിശ്ചയിക്കുന്നത്. പരമാവധി 50,000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളാണ് പിഴ ഈടാക്കുക.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തദ്ദേശ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി സിംഗിൾ വാട്ട്സ്ആപ്പ് സംവിധാനവും നിലവിലുണ്ട്. പൊതുഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരുടെ മുഖമോ, വാഹന നമ്പരോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കാം.
ചുമത്തുന്ന പിഴയുടെ നാലിലൊന്ന് വിവരം നൽകുന്നവർക്ക് കൊടുക്കുകയും ചെയ്യും. കുറ്റം ചെയ്ത വ്യക്തിയോ സ്ഥാപനമോ പിഴ അടച്ചാൽ ഉടനെ വിവരം കൈമാറിയവരെ ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് നിശ്ചിത തുക അവർക്ക് നൽകുകയും ചെയ്യും. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പിഴ ഈടാക്കുന്നത്.
ആകെ പിഴ- 3.52 കോടി
ഈ വർഷം ജനുവരിയിൽ ചുമത്തിയ പിഴ- 21 ലക്ഷം
പരമാവധി പിഴ- 50,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |