മലപ്പുറം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്തത് അഞ്ചുമാസത്തെ വേനൽമഴയെ മറികടന്ന പെരുമഴ. ജനുവരി മുതൽ മേയ് 12 വരെ 209 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചതെങ്കിൽ ചുഴലിക്കാറ്റിന് പിന്നാലെ പെയ്തത് 267.5 മില്ലീമീറ്റർ മഴയാണ്. മേയ് 13 മുതൽ 19 വരെ ലഭിച്ചതാണിത്. ഇക്കാലയളവിൽ സാധാരണഗതിയിൽ 47 മില്ലീമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നത്. ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ നാലിരട്ടിയിലധികം മഴ ലഭിച്ചു. മഴ തുടർന്നാൽ പ്രളയ സമാനമായ സാഹചര്യമുണ്ടായേക്കാമെന്ന ഭീതിയും നിലനിന്നിരുന്നു. മലയോരങ്ങളിൽ ഉരുൾപൊട്ടൽ സാദ്ധ്യതാ മുന്നറിയിപ്പുകളുമേകി.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും മികച്ച നിലയിൽ വേനൽമഴ ലഭിച്ചപ്പോൾ ജില്ലയിൽ ആറ് ശതമാനം അധികമഴ മാത്രമാണ് ലഭിച്ചിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മഴ തിമിർത്ത് പെയ്തതോടെ 117 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്. ജനുവരി ഒന്നുമുതൽ ഇന്നലെ വരെ 220.2 മില്ലീമീറ്റർ മഴയായിരുന്നു പ്രതീക്ഷിച്ചതെങ്കിൽ ലഭിച്ചത് 477.2 മില്ലീ മീറ്ററും.
ദിവസങ്ങൾക്ക് മുമ്പ് വരെ നീർച്ചാലായിരുന്ന ഭാരതപ്പുഴ ഇരുകരകളെയും മുട്ടി ഒഴുകുന്ന കാഴ്ച്ചയാണിപ്പോൾ. വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നു. സാധാരണഗതിയിൽ കാലവർഷം ശക്തിയാവുമ്പോഴാണ് ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരാറുള്ളത്. ചാലിയാറിൽ മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറും തുറന്നു. വേനൽമഴയിലെ കുറവുമൂലം ജലനിധി പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലായപ്പോഴാണ് നിനച്ചിരിക്കാതെ മഴ കനത്തത്. പമ്പിംഗ് നിറുത്തുകയോ സമയം ചുരുക്കുകയോ ചെയ്ത പദ്ധതികളടക്കം തടസ്സങ്ങളില്ലാതെ പുനരാരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശമായ മാഹിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 55.4 മില്ലീമീറ്റർ പ്രതീക്ഷിച്ചപ്പോൾ പെയ്തത് 458.4 മില്ലീമീറ്ററും. ഏഴിരട്ടിയിലധികം മഴ ലഭിച്ചു. കണ്ണൂരിലും ശക്തമായ മഴയുണ്ടായി. 49.1 മില്ലീമീറ്റർ കിട്ടേണ്ട സ്ഥാനത്ത് 349.2ഉം. ആറിരട്ടി മഴ.
മാറിനിന്ന് മഴ
ഇന്നലെ ജില്ലയിൽ ഒറ്റപ്പെട്ട മഴയാണ് ലഭിച്ചത്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ മാപിനികളിൽ കരിപ്പൂരിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 29.8 മില്ലീമീറ്റർ. തൊട്ടുപിന്നിൽ പൊന്നാനിയും - 22. മലയോരങ്ങളിൽ ഒറ്റപ്പെട്ട മഴയാണ് ലഭിച്ചത്. നിലമ്പൂരിൽ എട്ട് മില്ലീമീറ്ററാണ് രേഖപ്പെടുത്തിയത്. ഈമാസം അവസാനത്തോടെ മൺസൂൺ മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.
മലപ്പുറത്തിന് മുന്നിലുള്ള ജില്ലകൾ
ജില്ല പ്രതീക്ഷിച്ചത് ലഭിച്ചത്
കോഴിക്കോട് - 54.1 - 394
തിരുവനന്തപുരം - 44.4 - 301.8
പത്തനംതിട്ട - 53.9 - 333.5
എറണാകുളം - 67.2 - 395.3
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |