തിരുവനന്തപുരം: ലേഡീസ് കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയിൽ കൊല്ലം സ്‌റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം. പ്രതി ലേഡീസ് കമ്പാർട്ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. പരാതിയെ തുടർന്ന് ടിടിഇ എത്തി ചോദ്യം ചെയ്തതോടെയാണ് കയ്യേറ്റമുണ്ടായത്. കമ്പാർട്ട്‌മെന്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന യാത്രക്കാരൻ വനിത ടിടിഇയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ടിടിഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ ശ്രമിച്ചു. തുടർന്ന് കായംകുളത്ത് വച്ച് ആർപിഎഫ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ടിടിഇയെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്. ടിടിഇയായ വിനോദ് കണ്ണനാണ് ഈ മാസം ആദ്യം തൃശൂരിൽ വച്ച് കൊല്ലപ്പെടുന്നത്. മുളങ്കുന്നത്തുകാവ് സ്റ്റേഷന് സമീപം വെളപ്പായയിൽ വച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 22643 എറണാകുളം പട്ന സൂപ്പർ ഫാസ്റ്റിൽ എസ് 11 കോച്ചിൽ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്.
ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രതി ടിടിഇയെ പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവം നടന്നതറിയാതെ ട്രെയിൻ മന്നോട്ടപോയി. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ അറിയിച്ചതനുസരിച്ച് മറ്റ് ടിടിഇമാരെത്തി പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പാലക്കാട് റെയിൽവേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവശേഷം ഇയാൾ മറ്റ് യാത്രക്കാരോടും തട്ടിക്കയറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |