മലപ്പുറം: വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ചെലവഴിക്കുന്നതിൽ ഒച്ചിന്റെ വേഗം തുടർന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. സമീപകാലത്ത് ആദ്യമായി, വികസനത്തുക ചെലവഴിക്കുന്നതിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലായി മലപ്പുറം. നേരത്തെ കാസർകോടും ഇടുക്കിയും മലപ്പുറത്തിന് പിന്നിലായിരുന്നെങ്കിൽ തുക ചെലവഴിക്കുന്നതിൽ കൃത്യമായ ഒരുക്കങ്ങളുമായി കാസർകോട് ഏറെ മുന്നിലെത്തി. മലപ്പുറം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകൾക്ക് മുകളിലാണിപ്പോൾ കാസർകോടിന്റെ സ്ഥാനം. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമാക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശമേകുകയും പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഏകോപനവും തദ്ദേശഭരണകൂടങ്ങൾ കൂടുതൽ ഫലപ്രദമാക്കിയതും ഇവിടങ്ങളിൽ മാറ്റമുണ്ടാക്കിയപ്പോൾ കാര്യമായ ഏകോപനങ്ങളില്ലാത്തത് മലപ്പുറത്തെ വീണ്ടും പിന്നിലാക്കി.
വികസന പ്രവൃത്തികൾക്കുള്ള പദ്ധതി തുക ചെലവഴിക്കുന്നതിൽ സംസ്ഥാന ശരാശരി 31.77 ശതമാനമാണ്. മലപ്പുറത്തേത് 27.6 ശതമാനവും. 696.01 കോടി രൂപയാണ് മലപ്പുറത്തിന്റെ ബഡ്ജറ്റ്. ഇതിൽ 192.13 കോടിയാണ് ഇതുവരെ ചെലവഴിച്ചത്. മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കുമെന്നതിനാൽ അവശേഷിക്കുന്ന നാല് മാസത്തിനിടെ 503.88 കോടി രൂപ ചെലവഴിക്കേണ്ടതുണ്ട്. തൃശൂർ, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, പാലക്കാട് ജില്ലകളാണ് ഫണ്ട് ചെലവഴിക്കുന്നതിൽ മുന്നിലുള്ളത്. മുൻകാലങ്ങളിൽ ആദ്യ നാല് സ്ഥാനങ്ങളിൽ മലപ്പുറം ഇടംപിടിച്ചിരുന്നു.
ഇവർ മുന്നിൽ
മമ്പാട് (53.59), കണ്ണമംഗലം (50.21) ഗ്രാമപഞ്ചായത്തുകളാണ് പദ്ധതി തുക ചെലവഴിച്ചതിൽ ജില്ലയിൽ മുന്നിലുള്ളത്. 23 പഞ്ചായത്തുകൾ 40 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകൾ ഇടംപിടിച്ചിട്ടില്ല. അമരമ്പലം, നന്നംമുക്ക്, ഏലംകുളം, മൊറയൂർ, മാറഞ്ചേരി, തവനൂർ, വണ്ടൂർ, തലക്കാട് പഞ്ചായത്തുകളാണ് ആദ്യ പത്ത് സ്ഥാനത്തുള്ളത്. നേരത്തെ ആദ്യ പത്തിൽ ഉൾപ്പെട്ടിരുന്ന തിരൂരങ്ങാടി നഗരസഭ ഏറെ പിന്നാക്കം പോയി. നിലവിൽ നഗരസഭകളിൽ മലപ്പുറമാണ് മുന്നിൽ. 36.83 ശതമാനം തുകയാണ് ചെലവഴിച്ചത്. തിരൂർ - 35.96, തിരൂരങ്ങാടി - 34.42, താനൂർ - 31.34, മഞ്ചേരി - 25.14 , കൊണ്ടോട്ടി - 22.18, പരപ്പനങ്ങാടി - 22.04, പൊന്നാനി - 20.54, പെരിന്തൽമണ്ണ 19.43, കോട്ടയ്ക്കൽ 9.81 ശതമാനം എന്നിങ്ങനെയാണ് നഗരസഭകൾ ചെലവഴിച്ച തുക. വണ്ടൂർ, അരീക്കോട്, കുറ്റിപ്പുറം, നിലമ്പൂർ, തിരൂർ ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിൽ ഏറ്റവും പിന്നിലുള്ള തദ്ദേശസ്ഥാപനങ്ങൾ.
ജില്ലാ പഞ്ചായത്തും പിന്നിൽ
പദ്ധതി തുക ചെലവഴിക്കുന്നതിൽ ജില്ലാ പഞ്ചായത്തും ഏറെ പിന്നിലായി. 88.28 കോടിയിൽ ഇതുവരെ 13.75 കോടി രൂപയാണ് ചെലവഴിച്ചത്. 15.57 ശതമാനമാണിത്. ഒക്ടോബറിൽ തുടങ്ങി നവംബർ ആദ്യത്തോടെ തീർക്കേണ്ട റോഡ് പണികൾ മഴ കാരണം നടക്കാതിരുന്നതും കേന്ദ്ര സർക്കാരിന്റെ ധനകാര്യ കമ്മിഷൻ ഗ്രാന്റ് ചെലവഴിക്കുന്നതിൽ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങളും ഗ്രാമപഞ്ചായത്തുകളിൽ അസിസ്റ്റന്റ് എൻജിനിയറടക്കമുള്ള ജീവനക്കാരുടെ കുറവും നേരത്തെ എ.ഇമാർക്ക് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ചുമതല നൽകിയതും പദ്ധതി പ്രവർത്തനങ്ങൾക്ക് തടസ്സമായതായി ജില്ലാ പഞ്ചായത്ത് ഭരണ സമിതി ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതിയിൽ പദ്ധതി തുക ചെലവഴിക്കുന്നത് വേഗത്തിലാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യും. ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനം വിലയിരുത്തി പദ്ധതി പൂർത്തീകരണത്തിന് കലണ്ടറിന് രൂപമേകും.
എം.കെ. റഫീഖ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |