പാലക്കാട്: വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥയിൽ ധൂർത്തും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്തിന്റെ ധനസ്ഥിതി ഭയാനകമായ നിലയിലാണെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി പറഞ്ഞു. യു.ഡി.എഫ് രാപ്പകൽ സമരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി രേഖകൾ യഥാസമയം സമർപ്പിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതിനാൽ വർഷം 5000 കോടി എന്ന തോതിൽ 25000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ഈ നഷ്ടം നികത്താനാണ് 4000 കോടിയുടെ അധിക നികുതി ജനങ്ങൾക്ക് മേൽ അടിച്ചേല്പിച്ചത്.
മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ഭീകരവാദികളെപ്പോലെ വീട് വളഞ്ഞ് തടങ്കലിൽ വെക്കുന്നത് പിണറായി വിജയന്റെ സ്റ്റാലിനിസ്റ്റ് സ്വഭാവമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള അദ്ധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, കൺവീനർ പി.ബാലഗോപാൽ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, സി.ചന്ദ്രൻ, വി.സി.കബീർ, പി.പി.വിജയകുമാർ, കെ.ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |