സംസ്ഥാനതല തദ്ദേശ ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ചാലിശേരി: പ്രാദേശിക വികസന പദ്ധതികൾ ഏറ്റെടുക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങൾ ശക്തിപ്പെടണമെന്നും വേഗത്തിൽ സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന തലത്തിൽ നടക്കുന്ന ആദ്യത്തെ തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വികസന പാതയിലെ നാഴികകല്ലായ ജനകീയാസൂത്രണ പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നത്. പദ്ധതികളിൽ നാടിന് ആവശ്യമായത് സമാഹരിച്ച് പ്രാവർത്തികമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പിന്തുണ നൽകണം. പ്രാദേശിക പദ്ധതികളുടെ നടത്തിപ്പുകാരായി മാത്രം മാറാതെ സാമൂഹികവും സാമ്പത്തികവുമായ വികാസം കൈവരിക്കാൻ ഉതകുന്ന പുതിയ കാലത്തെ സോഷ്യൽ ഡിസൈൻ സെന്ററുകളാവണം തദ്ദേശ സ്ഥാപനങ്ങൾ.
സ്വയംതൊഴിൽ ഉൾപ്പെടെ അവസരമുണ്ടാക്കാൻ പ്രത്യേക ശ്രദ്ധ വേണം. തൊഴിലവസരം കൂട്ടണം. പ്രാദേശികമായി സംരംഭ നൈപുണ്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ വിവര ശേഖരണം നടത്തണം. സംരംഭക അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന് തദ്ദേശ സ്ഥാപന പിന്തുണ പ്രധാനമാണ്.
മാലിന്യ സംസ്കരണ പ്ലാന്റ് അനുവദിക്കുമ്പോൾ ചട്ടവും നിയമവും പാലിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മാലിന്യ നിർമ്മാർജ്ജനത്തിൽ പങ്കാളിയാക്കും. അർഹതയുള്ള ആവശ്യങ്ങൾക്കായാണ് പൊതുജനം ഓഫീസുകളെ സമീപിക്കുന്നതെന്ന് തിരിച്ചറിയണം. അഴിമതി കാണിക്കുന്നവരെ സംരക്ഷിക്കില്ല. സേവനം വൈകിപ്പിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായി. മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. എം.എൽ.എ.മാരായ പി.മമ്മിക്കുട്ടി, പി.പി.സുമോദ്, മുഹമ്മദ് മുഹ്സിൻ, കെ.ബാബു, കെ.ശാന്തകുമാരി, എൻ.ഷംസുദ്ദീൻ, കെ.ഡി.പ്രസേനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, കളക്ടർ ഡോ.എസ്.ചിത്ര, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഒരു വർഷം തികയും മുമ്പേ ഒരു ലക്ഷത്തിലേറെ സംരംഭം
ഒരു വർഷത്തിനകം ഒരു ലക്ഷം തൊഴിൽ സംരംഭം ആരംഭിക്കാൻ ലക്ഷ്യമിട്ട പദ്ധതി വഴി പത്തുമാസം കൊണ്ട് 1.32 ലക്ഷം തൊഴിൽ സംരംഭം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 80000 കോടിയുടെ നിക്ഷേപമുണ്ടായി. 2.80 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചു. സ്റ്റാർട്ടപ്പ് രംഗത്ത് സംസ്ഥാനം രാജ്യത്തെ ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്ന സംസ്ഥാനമാണ്.
അഫോഡബിൾ ടാലന്റ് സർവേയിൽ കേരളം ഏഷ്യയിൽ ഒന്നാമതും ലോകത്ത് നാലാമതുമാണ്. 4000 സ്റ്റാർട്ടപ്പുകളിലൂടെ 40000 തൊഴിലവസരമാണ് ഉണ്ടാക്കിയത്. ഇതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. കൊവിഡിന് ശേഷം കമ്പനികൾ വർക്ക് നിയർ ഹോം പദ്ധതി തുടങ്ങി. കേരളത്തിന് ഇത് വലിയ സാദ്ധ്യതയാണ്. സംസ്ഥാനത്തിന്റെ മനോഹരമായ പ്രദേശങ്ങളിൽ ഇരുന്ന് ജോലി ചെയ്യാനെത്തുന്നവർക്ക് കെട്ടിടം ഉൾപ്പെടെ ആവശ്യമായ സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയാൽ നല്ല വരുമാനം ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |