അതിർത്തി കടന്നെത്തുന്നത് രജിസ്ട്രേഷൻ പോലുമില്ലാത്ത ബോട്ടിൽ പാനീയങ്ങൾ
പാലക്കാട്: പൂരം, വേല തുടങ്ങി ഉത്സവ സീസൺ ആരംഭിച്ചതും വേനൽ കനക്കുകയും ചെയ്തതോടെ ജില്ലയിൽ ശീതള പാനീയ വിപണി സജീവമായി. പതിവുപോലെ വിപണി കൈയടക്കാൻ ബോട്ടിൽ പാനീയങ്ങളും അതിർത്തി കടന്നെത്തുന്നുണ്ട്. രൂപത്തിലും ഭാവത്തിലും ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റാണ് മിക്കതും. പേരുകൾ പ്രമുഖ കമ്പനികളുടേതിന് സാമ്യമുള്ളതാണെങ്കിലും പലതിനും പ്രവർത്തനാനുമതി പോലും ഇല്ലെന്നതാണ് യാഥാർത്ഥ്യം.
ലെമൺ, മാംഗോ, ടെണ്ടർ കോക്കനട്ട് ജൂസുകളാണ് കൂടുതലായും അതിർത്തി കടന്നെത്തുന്നത്. 200 മില്ലി ബോട്ടിലുകൾക്ക് 10 രൂപയാണ് വില. തമിഴ്നാട്ടിലെ ആനമല, ഉദുമൽപേട്ട, പൊള്ളാച്ചി, ട്രിച്ചി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ബോട്ടിൽ പാനീയങ്ങൾ ജില്ലയിലേക്ക് എത്തുന്നത്.
സിട്രിക് എസൻസ് ഉപയോഗിച്ചാണ് ലെമൺ ഫ്ലേവറുള്ള ജ്യൂസ് നിർമ്മിക്കുന്നത്. ഓറഞ്ച്, മാങ്കോ ജ്യൂസുകളിൽ ചേർക്കുന്ന രാസവസ്തുക്കൾ മൂലം ബോട്ടിലുകൾ തന്നെ പൊട്ടിത്തെറിച്ച സംഭവങ്ങൾ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂൾ പരിസരങ്ങളിലും ഉത്സവപ്പറമ്പുകളിലും എത്തുന്നത് ഇത്തരം വില കുറഞ്ഞ ശീതള പാനീയങ്ങളാണ്.
പരാതിപ്പെടാൻ വഴിയില്ല
പ്രമുഖ ബ്രാൻഡുകളെ അപേക്ഷിച്ച് വിലക്കുറവും വ്യാപാരികൾക്ക് ഉയർന്ന കമ്മിഷനും നൽകുന്നതിനാൽ വേനൽക്കാലത്ത് കൂടുതൽ ലാഭം കൊയ്യാൻ ഇത്തരം അനധികൃത കമ്പനികൾക്ക് സാധിക്കുന്നു. ജില്ലയിലെ കിഴക്കൻ മേഖലകളിൽ ഇത്തരം പാനീയങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
പ്രമുഖ കമ്പനികൾക്ക് സംസ്ഥാന വ്യാപകമായി സ്റ്റോക്കിസ്റ്റുകളും ഡീലർമാരും ഉണ്ടാകും. യഥാസമയം സ്റ്റോക്ക് പരിശോധിക്കുകയും ചെയ്യും.
തമിഴ്നാട്ടിൽ നിന്നുള്ള ശീതള പാനീയങ്ങൾ കമ്പനികളിൽ നിന്ന് ആഴ്ചയിലൊരിക്കലോ മാസത്തിൽ രണ്ടുതവണയായോ വ്യാപാരികൾക്ക് നേരിട്ടോ ഹോൾസെയിൽ ഡീലർമാർക്കോ ഇറക്കിനൽകുന്ന രീതിയാണ്. മിക്ക കമ്പനിയുടെയും ഉല്പന്നങ്ങൾ കടയിൽ നേരിട്ട് നൽകുമ്പോൾ ബില്ലുപോലും നൽകാത്തതിനാൽ ഇവ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരാതിപ്പെടാനും പറ്റാത്ത സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |