ഒറ്റപ്പാലം: മഴ ശക്തിപ്പെട്ടതോടെ ചെളിക്കുളമായി വാണിയംകുളം കന്നുകാലി ചന്ത. വ്യാഴാഴ്ച വാണിയംകുളം ചന്തയിൽ പല ഭാഗത്തും കാൽമുട്ടോളമായിരുന്നു ചെളിനിറഞ്ഞത്. വൈക്കോലും ചെളിയും കന്നുകാലികളുടെ ചാണകവും കലർന്നതോടെ ചന്തയ്ക്കുള്ളിലൂടെ നടക്കാൻ പോലുമാകാതെ കച്ചവടക്കാരും കന്നുകാലികളും ദുരിതത്തിലായി. പലരും തെന്നി വീഴുകയും ചെയ്തു. തിങ്കളാഴ്ച ചന്ത 30000 രൂപ ചെലവഴിച്ച് നടത്തിപ്പുകാർ വൃത്തിയാക്കിയിരുന്നു. എന്നാൽ വീണ്ടും മഴ പെയ്തതോടെ ചെളി നിറയുകയായിരുന്നു. ചാണകവും വൈക്കോലും കുഴഞ്ഞ അവസ്ഥയിലായി മാലിന്യപ്രശ്നവും രൂക്ഷമാകും. മഴപെയ്താൽ ഈ മാലിന്യമെല്ലാം കുത്തിയൊലിച്ച് സമീപത്തെ കോതക്കുറിശ്ശി റോഡിലേക്കിറങ്ങും. ഇതോടെ റോഡിലൂടെ പോകുന്നവർക്കും യാത്ര ദുരിതമാകും.
മഴക്കാലത്ത് ദുരിതം പതിവ്
കേരളത്തിനുപുറമേ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുവരെ എല്ലാ ആഴ്ചയും വാണിയംകുളത്തേക്ക് ലോഡുകണക്കിന് കാലികളെത്തുന്നുണ്ട്. എന്നാൽ, വില്പനയ്‌ക്കെത്തുന്നവർക്ക് വൃത്തിയുള്ള ചുറ്റുപാടൊരുക്കാനോ, മഴ പെയ്താൽ കയറി നിൽക്കുവാനോ ഇത്രയും കാലമായിട്ടും അധികൃതർ സൗകര്യമൊരുക്കിയിട്ടില്ല. വർഷങ്ങളായി മഴ പെയ്യുമ്പോൾ ഈ ദുരവസ്ഥ അനുഭവിക്കുകയാണ് വ്യാപാരികളും കന്നുകാലികളും.
നവീകരിക്കാൻ ഒരു കോടി
കഴിഞ്ഞ സാമ്പത്തിക വർഷം ചന്ത മാലിന്യ പരിപാലന പ്രവർത്തനത്തിൽ 16.42 ലക്ഷം രൂപ വിനിയോഗിച്ച് പകുതി ഭാഗം കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു. എന്നാൽ ബാക്കി ഭാഗങ്ങളുടെ പണികൾ പൂർത്തിയായില്ല. ബാക്കി ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനും, വിശ്രമസ്ഥലമുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ട പദ്ധതി രേഖകൾ പൂർത്തിയായതായും സർക്കാർ ഫണ്ടിൽ നിന്ന് കാലിച്ചന്ത നവീകരിക്കാൻ ഒരു കോടി രൂപ അനുവദിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |