മണ്ണാർക്കാട്: സൈലന്റ് വാലി ബഫർസോണിൽ ഉൾപ്പെടുന്ന പ്രദേശത്ത് ട്രെക്കിംഗ് ആരംഭിച്ചു. രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ സന്ദർശകരെ അനുവദിക്കും. മുകൾഭാഗത്തായി പുഴയുടെ കുറുകെയുള്ള ചെറിയ തടയണവരെയാണ് യാത്ര. ഒന്നരക്കിലോമീറ്ററാണ് തടയണവരെയുള്ള ദൂരം. നീലഗിരി കുന്നുകളിൽ നിന്നുത്ഭവിച്ച് സൈലന്റ് വാലി കാടുകളിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന ഭവാനിയുടെ മനോഹരമായ കാഴ്ചയാണ് സവിശേഷത. പാറക്കെട്ടുകളും നദിക്കരയിലെ സസ്യജാലങ്ങളും പക്ഷികളുമെല്ലാം കണ്ണും മനവും നിറയ്ക്കും.
കീരിപ്പാറ, കരുവാര എന്നിവിടങ്ങളിലേക്ക് മുമ്പ് നടത്തിയിരുന്ന ട്രെക്കിംഗ് പുനരാരംഭിക്കാനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. നാലരക്കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന കീരിപ്പാറയിലെ വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ്ഡിൽ നേരത്തേ താമസത്തിന് അനുമതിയുണ്ടായിരുന്നു. ക്യാമ്പ് ഷെഡ്ഡുകൾ നവീകരിച്ച് താമസത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ് ശ്രമം.
മണ്ണാർക്കാട് പട്ടണത്തിൽനിന്ന് 20 കിലോമീറ്റർ മാറിയാണ് ഭവാനിപ്പുഴ. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ നെല്ലിപ്പുഴ ജംഗ്ഷനിൽനിന്ന് അട്ടപ്പാടി റോഡ് വഴി വേണം ഇവിടെയെത്താൻ. പാലക്കാട് പട്ടണത്തിൽ നിന്ന് 55 കിലോമീറ്ററും കോയമ്പത്തൂരിൽ നിന്ന് 62 കിലോമീറ്ററും കോഴിക്കോട്ടു നിന്ന് 116 കിലോമീറ്ററുമാണ് ദൂരം. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ മുക്കാലി ഇൻഫർമേഷൻ സെന്ററിലാണ് ഭവാനി ട്രെക്കിംഗിന് ബുക്കുചെയ്യേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |