ഒറ്റപ്പാലം: ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീയിടുന്നത് പതിവായതോടെ കുങ്കുമക്കുരുവികളുടെ (റെഡ്മുനിയ) എണ്ണം കുറഞ്ഞതായി കണ്ടെത്തൽ. ഏഷ്യൻ നീർപക്ഷി സർവേയുടെ ഭാഗമായി പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഭാരതപ്പുഴയിലെ ഒറ്റപ്പാലം തീരത്ത് നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
പുഴയോരത്തെ പുൽക്കാടുകളിൽ കൂടുകൂട്ടാറുള്ള കുങ്കുമക്കുരുവികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു വലിയ കുറവുണ്ട്. തീവയ്പ് ഭയന്ന് ഇവ മറ്റിടങ്ങളിലേക്ക് ചേക്കേറിയതാവാമെന്നാണ് വിലയിരുത്തൽ. പുഴയോരത്ത് മൂന്നുവർഷം മുമ്പുണ്ടായ തീവെയ്പിനിടെ പക്ഷികളും ഇവയുടെ മുട്ടകളും പക്ഷിക്കുഞ്ഞുങ്ങളും കൂട്ടത്തോടെ ചത്ത സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടിരുന്നു.
മായന്നൂർ പാലത്തിന് സമീപം ദേശാടനക്കിളികൾ ഉൾപ്പെടെ 50 ഇനം പക്ഷികൾ പ്രതിവർഷം വന്നുപോകുന്നുണ്ടെന്നാണ് നിഗമനം. ഇവയിൽ 12 ഇനമെങ്കിലും കൂടൊരുക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുമെന്ന് പക്ഷി നിരീക്ഷകൻ കെ.സുസ്മിത് കൃഷ്ണൻ പറഞ്ഞു.
ട്രൈബ്യൂണൽ നിർദേശ പ്രകാരം ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നതിനിടെ ഈ വർഷവും പലതവണ തീപിടിത്തമുണ്ടായി. പക്ഷികളുടെ ആവാസ കേന്ദ്രം സംരക്ഷിക്കുന്നതിന് ജൈവവേലി നിർമ്മിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല.
ഇതിനിടെയാണ് പക്ഷികളുടെ കണക്കെടുപ്പ് തുടങ്ങിയത്. തണ്ണീർത്തടങ്ങളുടെയും നീർപക്ഷികളുടെയും സംരക്ഷണത്തിന് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഏഷ്യൻ നീർപക്ഷി സർവേ നടക്കുന്നത്. ഓരോയിടത്തെയും പക്ഷികളുടെ കണക്കെടുത്ത് ഇ ബേർഡ്സ് എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവേക് സുധാകരന്റെ നേതൃത്വത്തിൽ എം.ആര്യകുമാരൻ, പി.സുകുമാരൻ, പി.എം.സ്മിജിത്ത്, എം.സിദ്ധാർത്ഥ്, എൻ.പ്രീതി എന്നിവർ സർവേയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |