പത്തനംതിട്ട : കടുത്തവേനലും ഉഷ്ണതരംഗവും ജില്ലയിലെ കാർഷിക മേഖലയെ സാരമായി ബാധിച്ചു. 839 ഹെക്ടറിലായി 85 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. 757 കർഷകരുടെ കൃഷി കരിഞ്ഞുണങ്ങി. 42,000 വാഴകൾ ചൂടിൽ നിലംപൊത്തി. നെല്ല്, ജാതി, പച്ചക്കറി, തെങ്ങിൻത്തൈകൾ, റബർത്തൈകൾ, കുരുമുളക് എന്നിവയും നശിച്ചു. അടൂർ, കോന്നി താലൂക്കുകളിലായി ഏത്തവാഴ കർഷകർക്ക് വലിയ നഷ്ടം ഉണ്ടായി. ഓണംവിപണി ലക്ഷ്യമാക്കി കൃഷി തുടങ്ങിയവരും പ്രതിസന്ധിയിലായി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.
അപ്പർകുട്ടനാട്ടിലാണ് നെൽ കർഷകർക്ക് വലിയ നഷ്ടം. ഒരേക്കർ പാടശേഖരത്തിൽ നിന്ന് 25 മുതൽ 33 ക്വിന്റൽ വരെ നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 15 ക്വിന്റലാണ് ലഭിച്ചത്. അപ്പർകുട്ടനാട്ടിൽ 1800 കർഷർ 4500 ഏക്കറിലാണ് നെൽകൃഷി ചെയ്യുന്നത്.
പതിര് കൂടി നെല്ല് കുറഞ്ഞു
നെൽമണികളിൽ പാലുറയ്ക്കുന്ന ഘട്ടത്തിലായിരുന്നു ചൂട് അധികമായത്. നെല്ല് കതിരിട്ടാൽ പാലുറയ്ക്കാൻ 30 ദിവസം എടുക്കും. പാലുറച്ചാൽ കതിര് വിളയുകയും ചുണ്ട് പഴുത്ത് വിളയുകയുമാണ് രീതി. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പകൽച്ചൂടിന്റെ കാഠിന്യം കതിരിട്ട നെൽച്ചെടികളെ സാരമായി ബാധിച്ചു. 35 ഡിഗ്രിക്ക് മുകളിലായിരുന്നു പകൽച്ചൂട്. താപനില അധികമായതോടെ നെല്ല് പതിരായി മാറി.
തിരുവല്ല, മല്ലപ്പള്ളി, അടൂർ താലൂക്കുകളിൽ പച്ചക്കറിക്കൃഷി വ്യാപകമായി നശിച്ചു. പടവൽ, പാവലം, പയർ, വെണ്ട, വഴുതന, തക്കാളി, ചീര, വെള്ളരി, മുളക് എന്നിവയാണ് നശിച്ചത്.
കടമ്പനാട്, പള്ളിക്കൽ, പന്തളം മേഖലകളിൽ ഏത്തവാഴ
കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചു.
നശിച്ചത് : 839 ഹെക്ടർ കൃഷി
കൃഷി നശിച്ച കർഷകർ : 757 പേർ
"ഇൻഷുറൻസ് ഇല്ലാത്ത കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കാൻ ബുദ്ധിമുട്ടാണ്. സാധാരണയായി മഴയും കാറ്റും വന്ന് കൃഷി നാശം സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാറുണ്ട്. പക്ഷെ വരൾച്ചയിൽ ആദ്യമായാണ് ഇത്രയും നഷ്ടം. "
കൃഷി വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |