തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത എന്നും ലളിതജീവിതമായിരുന്നു ഏറെ ഇഷ്ടപ്പെട്ടിരുന്നത്. തിരുവല്ല കിഴക്കൻ മുത്തൂരിലെ സെന്റ് തോമസ് നഗറിലുള്ള അദ്ദേഹത്തിന്റെ അരമന സന്ദർശിച്ചവർക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെടും. നൂറേക്കറിലധികമുള്ള കാമ്പസിൽ അഞ്ച് നിലയുള്ള ആഡംബര മന്ദിരങ്ങൾ ഉണ്ടെങ്കിലും ഒരുനിലയുള്ള ഓടിട്ട ചെറിയ വീട്ടിലാണ് മെത്രാപ്പൊലീത്ത താമസിച്ചിരുന്നത്. കിടപ്പുമുറിയും പ്രാർത്ഥനാമുറിയും അടുക്കളയും ശൗചാലയവും മാത്രമായിരുന്നു അരമനയിലെ സൗകര്യങ്ങൾ. പുരാതന മാതൃകയിലുള്ള വീടിന്റെ ചരൽ വിരിച്ച മുറ്റമാകെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. ഇടതൂർന്ന് ചുറ്റും പച്ചപ്പ് നിറഞ്ഞ മരങ്ങൾ. പൂമുഖത്തെത്തിയാൽ പഴയൊരു ചാരുകസേരയുണ്ട്. അതാണ് മെത്രാപ്പൊലീത്തയുടെ ഇരിപ്പിടം. അരമനയിൽ ഉള്ളപ്പോൾ പുലർച്ചെ ഉണരും.
നേരം പുലരുംമുമ്പേ സൈക്കിളിൽ കാമ്പസിലാകെ സഞ്ചരിക്കും. അരമനയുടെ പടിക്കെട്ടിൽ സൈക്കിളും ചാരിവച്ചിട്ടുണ്ട്.
അദ്ദേഹം ഭക്ഷണത്തിൽ പുലർത്തിയിരുന്ന ലാളിത്യവും ആരെയും അത്ഭുതപ്പെടുത്തും. കഞ്ഞി, ചക്കപ്പുഴുക്ക്, കൂമ്പ് തോരൻ, കണ്ണൻ ചേമ്പ് കറി, വാഴപ്പിണ്ടി തോരൻ, ഇടിച്ചമ്മന്തി, ഇലത്തോരനുകളും വറുത്ത മുളക്, അച്ചിങ്ങാ മെഴുക്കുപുരട്ടി, ഉപ്പിലിട്ട മാങ്ങ തുടങ്ങി നാടൻ വിഭവങ്ങളായിരുന്നു ഏറെ പ്രിയം. വലിയ മത്സ്യങ്ങളോ മാംസവിഭവങ്ങളോ ഭക്ഷിക്കുന്നത് അപൂർവ്വമാണ്. നെത്തോലിയും മത്തിയും ആറ്റുമീനുകളുമാണ് അൽപ്പമെങ്കിലും ഇഷ്ടമുള്ളത്. അതിഥികൾ ഉണ്ടെങ്കിൽ അവർക്കും മനംനിറയെ ഭക്ഷണം നൽകിയാണ് യാത്രയാക്കിയിരുന്നത്.
അതിരുകളില്ലാത്ത സ്നേഹപ്രവാഹം
തിരുവല്ല : അന്യന്റെ കണ്ണീരൊപ്പാനും വയറുനിറയ്ക്കാനും മനസ് കാണിച്ച പ്രകൃതി സ്നേഹിയായ വലിയ ഇടയന്റെ വേർപാടിൽ തിരുവല്ലയൊന്നാകെ വിതുമ്പി. കണ്ണശ്ശ കവികളുടെയും തോമാശ്ലീഹായുടെയും പേരിൽ അറിയപ്പെട്ടിരുന്ന നിരണം ഗ്രാമത്തിലെ നിർദ്ധന കുടുംബത്തിൽ ജനിച്ച് തിരുവല്ലയിലേക്ക് വളർന്ന് ലോകമാകെ സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയ മാർ യോഹാൻ വലിയ മെത്രാപ്പൊലീത്ത നാടിനെന്നും പ്രിയപ്പെട്ടവനായിരുന്നു. ബിലീവേഴ്സ് സഭയുടെ ആസ്ഥാനത്തെത്തി തങ്ങളുടെ പ്രിയമെത്രാനെ ഒന്നുകാണാനും ശ്ലീബായിലെ ശോശപ്പായിൽ ചുംബിക്കാനും വൻജനാവലി പകലന്തിയോളം കാത്തിരുന്നു. അതിരുകളില്ലാത്ത സ്നേഹപ്രവാഹത്തിനാണ് കൺവെൻഷൻ സെന്റർ സാക്ഷ്യം വഹിച്ചത്. ക്രൈസ്തവ സമൂഹത്തിലെ ഒട്ടെല്ലാസഭകളും അന്ത്യശുശ്രൂഷകൾ നടത്തിയത് പുത്തൻ അനുഭവമായി. സീറോ മലബാർ, സീറോ മലങ്കര, മലങ്കര ഓർത്തഡോക്സ്, യാക്കോബായ, ക്നാനായ തുടങ്ങിയ സഭയിലെ മെത്രാന്മാരും വൈദീകരും ക്രമമനുസരിച്ചുള്ള കബറടക്ക ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അമേരിക്കയിലെ ഡാലസിൽ മെത്രാപ്പോലീത്തയുടെ ആകസ്മിക വിയോഗം അറിഞ്ഞു സഭാ ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസങ്ങളിലായി ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. അരികുമാറ്റപ്പെടുന്നവരുടെ അരികിലേയ്ക്ക് സഭയെ വഴി നയിച്ച മഹായിടയന്റെ വേർപാടിൽ അക്ഷരാർത്ഥത്തിൽ നാടും നഗരവും വിതുമ്പുകയായിരുന്നു. മത, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, മുൻ എം.എൽ.എമാരായ കെ.ശിവദാസൻ നായർ, ജോസഫ് എം.പുതുശേരി, കെ.സി.രാജഗോപാൽ, എ.പത്മകുകുമാർ, രാജു ഏബ്രഹാം, പി.സി.ജോർജ്, മാലേത്ത് സരളാദേവി, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഡി.സി.സി പ്രസിഡന്റ് പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, അനിൽ കെ. ആന്റണി, നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ, കേരളാ കോൺഗ്രസ് (എം) സംസ്ഥാന വൈസ് ചെയർമാൻ ജോൺ കെ.മാത്യൂസ്, പി.എസ്.സി അംഗം ഡോ.ജിനു സഖറിയ ഉമ്മൻ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.ഇ.അബ്ദുറഹിമാൻ, അനിൽ കെ.ആന്റണി, മുൻ വി.സി സിറിയക് തോമസ്, വിജയ കൺവെൻഷൻ സെന്റർ ഉടമ കെ.പി.വിജയൻ, ബി.ജെ.പി നേതാവ് മധു പരുമല, സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റം അഡ്വ.കെ.ജി.രതീഷ് കുമാർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സാം ചെമ്പകത്തിൽ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |