പത്തനംതിട്ട: കടപ്രയിൽ പ്രവർത്തിക്കുന്ന ബിറ്റുമിൻ ഹോട്ട് മിക്‌സിംഗ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി 25ന് പ്ലാന്റിലേക്ക് ജനകീയ മാർച്ച് നടത്തും. വൈകിട്ട് നാലിന് കരിയിലമുക്ക് ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. യോഗം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതിയുടേയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദ്ദേശങ്ങൾ അവഗണിച്ചാണ് കോയിപ്രം പഞ്ചായത്തിലെ പത്താം വാർഡിൽ ജനനിബിഡമായ പ്രദേശത്ത് 2012 മുതൽ ഹോട്ട് മിക്‌സിംഗ് പ്രവർത്തിക്കുന്നത്. പരിശോധനയും ഭൂപ്രകൃതിയെ സംബന്ധിച്ച് പഠനം നടത്താതെയുമാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നൽകിയതെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ബിജു കുഴിയുഴത്തിൽ, കൺവീനർ വർഗീസ് ജോർജ്, അഡ്വ .ജെസി സജൻ, ടി.രാജ്കുമാർ, കെ.എം വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കുന്ന് ഇടിച്ചു നിരത്തി അവിടെയുണ്ടായിരുന്ന മണ്ണും കല്ലും നീക്കം ചെയ്ത് വലിയ ഗർത്തത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ചുറ്റുമുള്ള പ്രദേശങ്ങൾ ഉയർന്ന നിലയിലാണ്. പ്ലാന്റ് സ്ഥാപിക്കുന്ന സമയത്ത് ഏഴര മീറ്ററായിരുന്നു ചിമ്മിനിയുടെ ഉയരം. പ്ലാന്റിൽ നിന്ന് വമിക്കുന്ന വിഷപ്പുക പ്രദേശത്ത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. പ്രദേശവാസികളുടെ നിരന്തര പരാതി മൂലം ചിമ്മിനിയുടെ ഉയരം കൂട്ടിയെങ്കിലും മലിനീകരണ തോത് കുറഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |