അടൂർ: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിൽ അടച്ചു. അടൂർ അറുകാലിക്കൽ പടിഞ്ഞാറ് കുതിരമുക്ക് ഉടയാൻവിള കിഴേക്കതിൽ കെ.ശ്യാം കുമാർ(24)നെയാണ് ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണനാണ് കരുതൽ തടങ്കൽ ഉത്തരവ് നൽകിയത്. അടൂർ,കൊടുമൺ പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം,വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ,സംഘം ചേർന്ന് അക്രമിക്കൽ,മോഷണം തുടങ്ങിയ പത്തോളം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ് ശ്യാംകുമാർ. കഴിഞ്ഞവർഷവും ഇയാൾക്കെതിരെ കാപ്പാ ചുമത്തി ആറുമാസം ജയിലിൽ അടച്ചിരുന്നു. തുടർന്ന് പുറത്തിറങ്ങി ക്രിമിനൽ കേസുകളിൽ പ്രതികളായി ജയിലിൽ അടയ്ക്കപ്പെട്ട സഹോദരങ്ങളായ അടൂർ,ഇളമണ്ണൂർ മാരൂരിലുള്ള സൂര്യ ലാലിന്റെയും, ചന്ദ്രലാലിന്റെയും വീട്ടിൽ വച്ച് കണ്ണൂർ കേളകം സ്വദേശിയായ മറ്റൊരു കാപ്പാ കേസ് പ്രതി ജെറിൽ പി.ജോർജിനെ വധിക്കാൻ ശ്രമിച്ചു. ഇൗ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു. മേയ് പത്തിന് ജയിൽ മോചിതനായി . തുടർന്ന് ഒളിവിൽ പോയ പ്രതിയെ അടൂർ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കൊപ്പം പ്രതിയായ വിഷ്ണു വിജയനെ നേരത്തെ കാപ്പാ പ്രകാരം കരുതൽ തടങ്കലിലാക്കിയിരുന്നു. അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ നേതൃത്വത്തിൽ അടൂർ എസ്.എച്ച്.ഒ.ആർ.രാജീവ്, എസ്.ഐ. എം.പ്രശാന്ത്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ശ്യാം കുമാർ,അൻസാജു,എം.നിസാർ. എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |