ശബരിമല : മിഥുനമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ ആനയും കാട്ടുപോത്തും കൂട്ടമായി എത്തുന്നത് പതിവായതോടെ ജാഗ്രതയോടെ വനംവകുപ്പും രംഗത്തെത്തി. സന്നിധാനം മാളികപ്പുറം പാണ്ടിത്താവളം ഇൻസിനറേറ്ററിന് സമീപമാണ് വന്യമൃഗസാന്നിദ്ധ്യം പതിവാകുന്നത്. നടതുറന്ന ആദ്യ രണ്ടു ദിവസം ആനക്കൂട്ടമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ആനകൾ കാട്ടിലേക്ക് പിൻമാറിയപ്പോൾ കാട്ടുപോത്തുകൾ കൂട്ടമായി എത്തി. ഇന്നലെ പുലർച്ചെ 17 കാട്ടുപോത്തുകളാണ് ഇവിടെ എത്തിയത്. സന്നിധാത്ത് എത്തുന്ന ഭക്തരിൽ ഭൂരിഭാഗം പേരും പാണ്ടിത്താവളത്തെ ഹോട്ടലുകളിലാണ് ഭക്ഷണം കഴിക്കാൻ എത്തുന്നത്. ഈ ഹോട്ടലുകളുടെ പിൻഭാഗത്താണ് ഇൻസിനറേറ്ററിനോട് ചേർന്ന് കാടുകൾ തെളിച്ച് നിർമ്മിച്ച മൈതാനമുളളത്. ഇവിടെ സംസ്‌കരിക്കാൻ എത്തിക്കുന്ന മാലിന്യം തിന്നാനാണ് വന്യജീവികൾ എത്തുന്നത്.
കഴിഞ്ഞ മകരവിളക്ക് തീർത്ഥാടന കാലത്ത് രാത്രികാലങ്ങളിൽ ഇവിടെ കടുവയുടെ സാന്നിദ്ധ്യം പതിവായിരുന്നു. ശബരിമലയിൽ നടതുറന്ന് ശരണംവിളി ഉയരുന്നതോടെ വന്യജീവികൾ കാട്ടിലുള്ളിലേക്ക് മാറുമായിരുന്നു. അപൂർവമായി മാത്രമാണ് ചിലഘട്ടങ്ങളിൽ ഇവയെ കണ്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |