പത്തനംതിട്ട : വന്യമൃഗശല്യത്തിന്റെ മറപിടിച്ച് വനാതിർത്തികളിൽ ഗുണനിലവാരം കുറഞ്ഞ സോളാർ വേലികൾ നിർമ്മിച്ച് വനംവകുപ്പ് പാഴാക്കിയത് കോടികൾ. ഏകദേശം 26 കോടിയോളം രൂപയാണ് ഇതിനകം സോളാർ വേലിക്ക് ചെലവഴിച്ചത്. ഗ്യാരന്റിയില്ലാത്ത സാധനങ്ങൾ വേലി നിർമ്മാണത്തിന് ഉപയോഗിച്ചതിലൂടെ സാമ്പത്തിക നഷ്ടമുണ്ടായിയെന്ന് ആക്ഷേപമുണ്ട്.
എന്നാൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതിൽ കഴിഞ്ഞ അഞ്ച് വർഷമായി ഒരുകുറവുമില്ല.
മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ മിഷൻ സോളാർ ഫെൻസിംഗ് പദ്ധതി നടപ്പാക്കുന്നതിലാണ് ക്രമക്കേട്. സോളാർവേലി സ്ഥാപിക്കാൻ വനംവകുപ്പ് കരാർ നൽകുകയാണ്. കരാറുകാർ കൊണ്ടുവരുന്ന സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തേണ്ടത് വനംവകുപ്പ് നിയോഗിക്കുന്ന സാങ്കേതിക വിദഗ്ദ്ധരടങ്ങുന്ന സംഘമാണ്. എന്നാൽ ഇവർ പേരിന് മാത്രം പരിശോധന നടത്തി മടങ്ങും. പിന്നീട് കരാറുകാർ തോന്നുന്നപോലെ പണികൾ നടത്തുകയാണ്. ഒരാേ മേഖലകളായി വേർതിരിച്ചാണ് കരാറുകൾ നൽകുന്നത്. 1200 കിലോമീറ്ററിൽ സ്ഥാപിച്ച സോളാർ വേലി ഗുണനിലവാരമില്ലാത്തതാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. സ്ഥാപിച്ച് ആറ് മാസത്തിനുള്ളിൽ മിക്കയിടത്തും തകർന്നു. കാട്ടാനകൾ തകർത്തുവെന്നും വലിയ മരങ്ങൾ ഒടിഞ്ഞു വീണെന്നുമാണ് വനംവകുപ്പിന്റെ വാദം. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വേലികൾ ആന തള്ളിയാലും മരം വീണാലും തകരും.
നിർമ്മാണത്തിൽ തട്ടിപ്പ്
1.ഐ.എസ്.ഐ മാർക്കുള്ള കമ്പനികളുടെ പൈപ്പുകളും മറ്റും ഉപയോഗിച്ച് സോളാർ വേലി നിർമ്മിക്കണമെന്നാണ് മാനദണ്ഡം. എന്നാൽ, വ്യാജ ഐ.എസ്.ഐ മാർക്കുള്ള സാധനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തിരുന്നു.
2.സോളാർ വേലി സ്ഥാപിക്കേണ്ടത് ഇടവിട്ട് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ്. മിക്കയിടത്തും കോൺക്രീറ്റ് തൂണുകൾക്ക് പകരം ജി.ഐ പൈപ്പുകൾ കണ്ടെത്തി.
3.സോളാർ വേലി നിർമ്മാണത്തിന്റെ കണക്കുകൾ കൃത്യമായി ഒാഡിറ്റ് ചെയ്യാത്തത് ക്രമക്കേടുകൾക്ക് വളമാകുന്നുവെന്ന് വനപാലകർക്കിടയിൽ വിമർശനമുണ്ട്. വനസംരക്ഷണ സമിതികളുടെ പേരിൽ ഇല്ലാത്ത പദ്ധതികൾ എഴുതിച്ചേർത്ത് പണം എഴുതിയെടുത്ത സംഭവങ്ങളുമുണ്ട്.
മിഷൻ സോളാർ ഫെൻസിംഗ് പദ്ധതി,
അഞ്ച് വർഷത്തിനുളളിൽ പാഴായത് 26 കോടി,
1200കിലോമീറ്റർ സോളാർവേലി ഗുണനിലവാരമില്ലാത്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |