പത്തനംതിട്ട : മദ്യലഹരിയിൽ യുവാവ് ഒാടിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. രണ്ട് ബൈക്കുകളും സ്കൂട്ടറും തകർന്നു. കൈപ്പട്ടൂർ മൂന്നാംകലുങ്ക് ഞാറക്കൂട്ടത്തിൽ ജയിംസ് (61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ന് കൈപ്പട്ടൂർ - ചന്ദനപ്പള്ളി റോഡിൽ മൂന്നാം കലുങ്ക് വെയിറ്റിംഗ് ഷെഡിന് സമീപമായിരുന്നു അപകടം. കൈപ്പട്ടൂർ ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന ആൾട്ടോ കാർ ജയിംസിനെ ഇടിച്ചിട്ട ശേഷം സമീപത്തെ കലുങ്കിൽ തട്ടി എതിരെ ബൈക്കിൽ എത്തിയ പാലക്കാട് സ്വദേശി ഷിജുവിനെയും ഇടിച്ചു തെറിപ്പിച്ചു. റോഡിന് സമീപം സൂക്ഷിച്ചിരുന്ന മറ്റൊരു ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ചാണ് കാർ നിന്നത്. ഷിജുവിന് കാര്യമായ പരിക്കില്ല. മലയാലപ്പുഴ സ്വദേശി രതീഷ് (37), പട്ടാഴി സ്വദേശിനി അർച്ചന (38) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. രതീഷ് മിൽമ തട്ട യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്. കുറച്ചു നാളുകളായി മിൽമ കോൺട്രാക്ടേഴ്സ് അസോസിയേഷനിൽ നിന്ന് വിലക്കിയതിനാൽ ഇയാൾ ജോലിയ്ക്കെത്തിയിരുന്നില്ല. അർച്ചന തട്ട മിൽമയിലെ താൽക്കാലിക ജീവനക്കാരിയാണ്. കാറിൽ ഉണ്ടായിരുന്ന ഒരാൾ ഓടി പോയതായും നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ കണ്ടെത്തിയിട്ടില്ല. രതീഷിനെയും അർച്ചനയേയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലേക്ക് പോകുകയായിരുന്ന ജയിംസ് സംഭവസ്ഥലത്തു തന്നെ മരിച്ചു. മൂന്നാം കലുങ്കിൽ വർഷങ്ങളായി ചായക്കട നടത്തുകയാണ് ജയിംസ്. കാറിന്റെ പിന്നിലെ സീറ്റിൽ മദ്യക്കുപ്പികൾ കാണപ്പെട്ടു. ജയിംസിന്റെ ഭാര്യ: കുഞ്ഞുമോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |