നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പ്രവർത്തന രഹിതമായിട്ട് കാലങ്ങളായി. ഇതോടെ ആശുപത്രിയിൽ ഓക്സിജൻ സപ്ലൈ ചെയ്യുന്നത് സ്വകാര്യ ഏജൻസികളാണ്. ഈ വകുപ്പിൽ സ്വകാര്യ ഏജൻസിക്ക് വൻ തുകയാണ് സർക്കാർ നൽകുന്നത്. ആവശ്യം വേണ്ട സിലിണ്ടറുകൾ എത്തികഴിയുമ്പോൾത്തന്നെ വാടകയിനത്തിൽ ഒരു വൻതുക സിലിണ്ടറിന്റെ ഏജൻസിക്കാർക്ക് ലഭിക്കും. 2021 മുതൽ ഇതുവരെയായി ഇത്തരത്തിൽ സിലിണ്ടറുകൾ സപ്ലേചെയ്തയിനത്തിൽ വൻ തുകയാണ് ചെലവായതെന്നും ആക്ഷേപമുണ്ട്. പ്ലാന്റിന്റെ കുഴപ്പമാണോ, ഉത്പാദനം നഷ്ടമായതുകൊണ്ടാണോ ഓക്സിജൻ പ്ലാന്റ് പ്രവർത്തിപ്പിക്കാത്തതെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ആശുപത്രി കോമ്പൗണ്ടിൽ പച്ചക്കറി നട്ടും ചെടികൾ വച്ചുപിടിപ്പിച്ചും മോഡി പിടിപ്പിക്കുന്ന ആശുപത്രി അധികൃതർ പ്ലാന്റിന്റെ കാര്യത്തിൽ ശ്രദ്ധചെലുത്തുന്നില്ലെന്നാണ് പരാതി. ഓക്സിജൻ ഉത്പാദനത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താത്തതാണോ മറ്റ്സ്വകാര്യ ഏജൻസികളെ സഹായിക്കാനാണോ എന്ന് വ്യക്തമല്ല.
കൊവിഡും പോയി പ്ലാന്റും പൂട്ടി
കഴിഞ്ഞ കൊവിഡ് കാലത്ത് ഓക്സിജന് ക്ഷാമം വന്നതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 10 ലക്ഷത്തോളം രൂപ മുടക്കി ഓക്സിജൻ പ്ലാന്റ് നിർമ്മിക്കുകയും ഓക്സിജൻ പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു. ലക്ഷങ്ങൾ മുടക്കി എല്ലാ വാർഡുകളിലും ലൈനുകൾ സ്ഥാപിച്ച് ഓക്സിജൻ എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആവശ്യമുള്ള ഓക്സിജൻ ഉത്പാദിപ്പിച്ച ശേഷം മറ്റുള്ള ആശുപത്രികൾക്ക് ഓക്സിജൻ എത്തിച്ചു നൽകാനുമായിരുന്നു ഉദ്ദേശ്യം. ഓക്സിജൻ ഇല്ലാത്ത കാരണത്താൽ മരണങ്ങൾ വരെ സംഭവിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞ് ജനജീവിതം സാധാരണ ഗതിയിൽ എത്തിയതോടെ ഓക്സിജന്റെ ആവശ്യവും കുറഞ്ഞു. ഇപ്പോൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഓക്സിജൻ ഉത്പാദനം നടക്കുന്നില്ല.
ട്രാൻസ്ഫോർമറും ഇല്ല
നിലവിലുള്ള ട്രാൻസ്ഫോർമറിന് പ്ലാന്റിന്റെ പ്രവർത്തനം താങ്ങാനുള്ള ശേഷിയില്ല. 2021ൽ ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം നടന്നെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ട്രാൻസ്‌ഫോർമർ ഇല്ലാത്തതിനാൽ ഇത് പ്രവർത്തിപ്പിക്കാനും കഴിഞ്ഞിട്ടില്ല. ഇതിനുപകരം ഓക്സിജൻസിലിണ്ടർ പുറത്തുനിന്ന് വാങ്ങി പ്രവർത്തിപ്പിക്കുകയാണ് പതിവ്. പ്രിതിമാസം നൂറോളം രോഗികൾക്കാണ് ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരിക. എന്നാൽ അമ്പതോളം രോഗികൾക്ക് മാത്രമേ ഇവിടെ സിലിണ്ടർ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
ചെലവേറും
പ്ലാന്റ് അടച്ചിട്ടതോടുകൂടി നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മാസാമാസം ലഭിക്കേണ്ട വരുമാനവും നിലച്ചിട്ടുണ്ട്. പ്ലാന്റ് പ്രവർത്തിക്കാത്തതുവഴി പ്ലാന്റിന്റെ പല ഭാഗങ്ങളും കേടുവരാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. സ്ഥിരമായി അടച്ചിരുന്നതു വഴി ഇനി ഒരാവശ്യം വരുമ്പോൾ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും. പിന്നീട് പ്രവർത്തിക്കേണ്ടിവരുമ്പോൾ വൻതുക മുടക്കി അറ്റകുറ്റപ്പണി നടത്തേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |