ഗതാഗതക്കുരുക്കിൽ നട്ടം തിരിഞ്ഞ് യാത്രക്കാർ
ചിറയിൻകീഴ്: വലിയകട ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും നാട്ടുകാർക്കും കച്ചവടക്കാർക്കും തലവേദനയാകുന്നു. ചിറയിൻകീഴിന്റെ ഭരണ സിരാകേന്ദ്രവും വാണിജ്യ സ്ഥാപനങ്ങളുടെ നീണ്ട നിരയുമുളള ടൗണാണ് വലിയകടയും പരിസര പ്രദേശങ്ങളും. ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമ്മാണത്തെത്തുടർന്ന് റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ കടയ്ക്കാവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളടക്കം ശാർക്കര റോഡ് വഴിയാണ് കടന്നുപോകുന്നത്. വലിയകട ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന, പൊതുവേ ഇടുങ്ങിയ ശാർക്കര റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോഴുണ്ടാകുന്ന തിരക്ക് ഊഹിക്കാവുന്നതേയുളളൂ. ഇതിനുപുറമെയാണ് ജംഗ്ഷൻ കേന്ദ്രീകരിച്ച് ബസ് സ്റ്റോപ്പും. ഇതിൽ സമാന്തര സർവീസുകൾ ആളെപ്പിടിക്കാൻ കാത്തുകിടക്കുന്നത് അക്ഷരാർത്ഥത്തിൽ ജംഗ്ഷനെ വീർപ്പുമുട്ടിക്കുന്നു. നാലു റോഡുകൾ ഒത്തുചേരുന്ന വലിയകടയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത് ആയിരങ്ങളാണ്. ഇടതടവില്ലാതെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കച്ചവടക്കാരെയും സാരമായി ബാധിക്കുന്നുണ്ട്. ഓവർബ്രിഡ്ജ് നിർമ്മാണം പൂർത്തിയാകുന്നതുവരെ വലിയകടയിൽ ഗതാഗതം നിയന്ത്രിക്കാൻ മുഴുവൻ സമയ സേവനം ലഭ്യമാക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ട്രെയിനുകൾക്കായി ഗേറ്റ് അടച്ചിടുമ്പോൾ
ചിറയിൻകീഴ് സ്റ്റേഷനിലെ രാവിലെയും വൈകിട്ടത്തെയും കാര്യമാണ് ഏറെ കഷ്ടം. പലപ്പോഴും മൂന്നും നാലും ട്രെയിനുകൾക്കായി ഇവിടെ ഗേറ്റ് അടച്ചിടുന്നു. ശാർക്കര ഗേറ്റ് തുറക്കുമ്പോൾ വലിയകടയിൽ എത്തുന്ന നീണ്ട നിരയുളള വാഹനങ്ങൾക്ക് ജംഗ്ഷൻ കടക്കാൻ പലപ്പോഴും സമയത്ത് കഴിയില്ല. ആളെപ്പിടിക്കാൻ കാത്തുകിടക്കുന്ന സമാന്തര സർവീസുകളും ഇതിനുപുറമേ ജംഗ്ഷനിലെത്തുന്ന മറ്റ് വാഹനങ്ങളുടെ അനധികൃത പാർക്കിംഗും ഒക്കെ ഇതിനു കാരണമാകാറുണ്ട്. എന്നാൽ ഈ ഭാഗത്ത് പൊലീസിന്റെയോ ട്രാഫിക് വാർഡൻമാരുടെയോ സേവനം ലഭ്യമല്ല. മുൻകാലങ്ങളിൽ രാവിലെയും വൈകിട്ടും ഇത്തരം സേവനങ്ങൾ ലഭ്യമായിരുന്നു.
അമിതവേഗതയും അപകടവും
ബൈക്ക് യാത്രക്കാർ തിരക്കേറിയ ഈ റൂട്ടിൽ മരണപ്പാച്ചിലാണ് നടത്തുന്നത്. നെഞ്ചിടിപ്പിക്കുന്ന ശബ്ദത്തിൽ അമിത വേഗത്തിൽ പായുന്ന ഇരുചക്രവാഹനങ്ങളുടെ മുമ്പിൽ നിന്ന് റോഡ് മുറിച്ച് കടക്കാൻ സ്ത്രീകളും വിദ്യാർത്ഥികളും പെടുന്ന പാട് ചില്ലറയല്ല. വലിയകടയ്ക്കും പുളിമൂട് ജംഗ്ഷനുമിടയ്ക്ക് ബൈക്ക് അപകടങ്ങളും വർദ്ധിക്കുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |