ശംഖുംമുഖം: ശംഖുംമുഖം തീരത്ത് ഒലീവ് റെഡ്ലി ഇനത്തിൽപ്പെട്ട കടലാമയുടെ 81 മുട്ടകൾ വിരിയാൻ സുരക്ഷാ കവചമൊരുക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് 43 ദിവസം. പരിസ്ഥിതി പ്രവർത്തകനും വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ ഫീൽഡ് ഓഫീസറുമായ അജിത് ശംഖുംമുഖത്തിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി പ്രവർത്തകർ സുരക്ഷാകവചമൊരുക്കിയത്. ആമ മുട്ടയിട്ട സ്ഥലം ഏത് നിമിഷവും തിരമാലകൾ വിഴുങ്ങുമെന്ന് മനസിലാക്കിയതോടെയാണ് മുട്ടകൾ സംരക്ഷിക്കാൻ ആറാട്ട് മണ്ഡപത്തിനു സമീപം സംവിധാനം ഒരുക്കിയത്. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ശംഖുംമുഖം കടപ്പുറത്തേക്ക് എത്തിയ ആറാട്ട് പോലും കടന്നുപോയത് ഈ സ്ഥലം ഒഴിവാക്കിയാണ്. മാസങ്ങൾക്ക് മുൻപ് കൊല്ലത്ത് ഇതേ ഇനത്തിൽപ്പെട്ട കടലാമകളിട്ട 750 മുട്ടകൾ കള്ളക്കടൽ പ്രതിഭാസത്തിൽ നശിച്ചുപോയിരുന്നു. മുട്ട വിരിഞ്ഞു കടലിലേക്ക് ഇറങ്ങുന്ന ആൺകടലാമകൾ ജീവിതകാലത്തിൽ ഒരിക്കൽപ്പോലും കരയിലേക്ക് കയറില്ല. എന്നാൽ പെൺകടലാമകൾ പ്രായപൂർത്തിയെത്തുമ്പോൾ മുട്ടയിടാനായി കടൽത്തീരങ്ങൾ തേടിവരും. കടൽമണ്ണിന്റെ ചൂടേറ്റ് 45 മുതൽ 60 ദിവസം കൊണ്ട് മുട്ട വിരിയും. തുടർന്ന് കടലാമക്കുഞ്ഞുങ്ങൾ ആഴക്കടലിലേക്ക് യാത്രയാകും. ഈ യാത്രയ്ക്ക് ജുവനൈൽ ഫ്രെൻസി എന്നാണ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |