നെയ്യാറ്റിൻകര: മദ്യപിച്ചയാൾ ഓടിച്ച ജീപ്പ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് നാലുപേർ മരിക്കാനിടയായ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നേമം കാരയ്ക്കാമണ്ഡപം കൃഷ്ണാലയത്തിൽ വിജയകുമാറിനെ (56)യാണ് കുറ്റക്കാരനെന്ന് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതി ജഡ്ജി എ.എം.ബഷീർ കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ 6ന് വിധിക്കും. 2016 ജൂൺ 8നാണ് സംഭവം നടന്നത്. ബാലരാമപുരം - പൂവാർ റോഡിൽ അവണാകുഴി ജംഗ്ഷനു സമീപത്തുവച്ച് വിജയകുമാർ ഓടിച്ചിരുന്ന ജീപ്പ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ ശശീന്ദ്രൻ (51), ഓട്ടോറിക്ഷ ഡ്രൈവർ യോഹന്നാൻ (48), യാത്രക്കാരായ ബെനഡിക്ട് (59), സരോജം (58) എന്നിവരാണ് മരിച്ചത്. റോഡിനടുത്തു നിന്ന യശോധ (83) യ്ക്ക് പരിക്കേൽക്കുകയും ചെയ്തു. വിജയകുമാറിനെ കൂടാതെ മൂന്നുപേരും ജീപ്പിൽ ഉണ്ടായിരുന്നു. സുനി എന്ന സുനിൽകുമാർ, അജീന്ദ്രകുമാർ, സനൽകുമാർ എന്നിവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നെങ്കിലും കോടതി വെറുതെ വിട്ടു. നെയ്യാറ്റിൻകര ഇൻസ്പെക്ടർ ആയിരുന്ന ജി. സന്തോഷ് കുമാറാണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |