നെടുമങ്ങാട് : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങൾക്കു നേരെ വധഭീഷണി മുഴക്കി ഗുണ്ടയുടെ പരാക്രമം. പൊതുപ്രവർത്തകനും കേരളകൗമുദി ഏജന്റുമായ മൈലം കൃഷ്ണഭവനിൽ എം.സത്യാനന്ദന്റെ വീട്ടിലാണ് അതിക്രമം. മുറ്റത്ത് നിറുത്തിയിരുന്ന സ്‌കൂട്ടർ ചവിട്ടി മറിക്കുകയും ഷട്ടറിൽ ഇടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അസഭ്യം വിളിക്കുകയും ചെയ്തു. ഹാളിലുണ്ടായിരുന്ന സത്യാനന്ദന്റെ മാതാവിനെയും മകനെയും കൈയേറാനും ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് വധഭീഷണി മുഴക്കിയത്. കടമ്പ്രക്കുഴി വീട്ടിൽ സുനിൽകുമാറാണ് അക്രമം കാട്ടിയതെന്ന് അരുവിക്കര പൊലീസിൽ നൽകിയ പരാതിയിൽ സത്യാനന്ദൻ പറഞ്ഞു. സ്ഥലവാസിയായ ഗൃഹനാഥനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ്. കേസ് രജിസ്റ്റർ ചെയ്ത് അക്രമിയെ കണ്ടെത്താൻ നടപടി സ്വീകരിച്ചതായി അരുവിക്കര എസ്.എച്ച്.ഒ അറിയിച്ചു. ആർ.ജെ.ഡി നിയോജക മണ്ഡലം സെക്രട്ടറിയും എൻ.എഫ്.പി.ആർ എന്ന മനുഷ്യാവകാശ സംഘടനയുടെ ഭാരവാഹിയുമാണ് സത്യാനന്ദൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |