പൂവാർ: കാഞ്ഞിരംകുളം മാർക്കറ്റ് നവീകരണം കടലാസിൽ ഒതുങ്ങിയെന്ന് നാട്ടുകാർ. മാർക്കറ്റിന് മേൽക്കൂര വേണമെന്ന നാട്ടുകാരുടെ ആവശ്യം നടന്നിട്ടില്ല. മാർക്കറ്റിനുള്ളിലെ മത്സ്യത്തിന്റെയും മാംസത്തിന്റെയും ദുർഗന്ധം, അഴുക്കുചാലുകൾക്ക് മൂടിയില്ല, സുരക്ഷിതമായ മാലിന്യ സംസ്കരണമില്ല, വലിയ കെട്ടിടങ്ങൾക്കു നടുവിൽ ഇടുങ്ങിയ സ്ഥലത്ത്, ശുദ്ധവായുവോ ആവശ്യത്തിന് വെളിച്ചമോ ഇല്ല, കച്ചവടക്കാർ പൊക്കത്തിൽ വലിച്ചുകെട്ടിയ ടാർപ്പോളിനുകൾക്കു കീഴിലാണ് കച്ചവടം നടത്തുന്നത്, സാധനങ്ങൾ വാങ്ങാനും വിൽക്കാനും എത്തുന്നവർക്ക് നിന്നുതിരിയാൻ ഇടമില്ല. ഇതാണ് കാഞ്ഞിരംകുളം പൊതു മാർക്കറ്റിന്റെ അകക്കാഴ്ച.
വളരെ പഴക്കമേറിയതാണ് കാഞ്ഞിരംകുളം മാർക്കറ്റ്. ഒരേക്കർ വരുന്ന ഭൂമി നിത്യസഹായ മാതാ ദേവാലയം ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ സ്ഥലത്താണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര, ബാലരാമപുരം, കോട്ടുകാൽ, കരുംകുളം, പൂവ്വാർ, തിരുപുറം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ ഈ ചന്തയിൽ എത്തുമായിരുന്നു.
മാർക്കറ്റിംഗ് കോംപ്ലക്സ്
1990കളിലാണ് ആദ്യമായി മാർക്കറ്റിംഗ് കോംപ്ലക്സ് സ്ഥാപിച്ചത്. 1994ൽ വാട്ടർ അതോറിട്ടിയുടെ കാഞ്ഞിരംകുളം സബ് ഡിവിഷൻ ഓഫീസിനു വേണ്ടി രണ്ടാം നിലയുംനിർമ്മിച്ചു. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി കേരള യൂണിവേഴ്സിറ്റിയുടെ കാഞ്ഞിരംകുളം സെന്ററായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ കോഴ്സുകളും മറ്റും ഇവിടെ നടത്തുന്നുണ്ട്.
വനിതാ വിപണന കേന്ദ്രം
പ്രാവർത്തികമായില്ല
2001ൽ വനിതാ വിപണന കേന്ദ്രം തുടങ്ങിയെങ്കിലും പ്രാവർത്തികമായില്ല. മാർക്കറ്റിനുള്ളിൽ 5 ലക്ഷം രൂപ എം.പി ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഷെഡ് കച്ചവടക്കാർ ഉപയോഗിക്കാറേയില്ല. പത്തോളം വരുന്ന ഇറച്ചി വില്പന സ്റ്റാളുകൾ ഈ കെട്ടിടത്തോടു ചേർന്ന് പ്രവർത്തിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
കഴിഞ്ഞ കാലങ്ങളിൽ ഓരോ സാമ്പത്തികവർഷത്തിലും ടാക്സ് ഉൾപ്പെടെ 12 ലക്ഷത്തോളം രൂപയ്ക്കാണ് മാർക്കറ്റ് ലേലം നടന്നിരുന്നത്. ലേല നടപടികളോടൊപ്പം പിരിവിന്റെ മാനദണ്ഡങ്ങളും കരാറുകാരന് നൽകാറുണ്ട്. എന്നാൽ അതെല്ലാം കാറ്റിൽപ്പറത്തി തോന്നിയപോലെ പിരിവ് നടത്തുന്നതായും ആക്ഷേപമുണ്ട്.
മാർക്കറ്റ് നവീകരിക്കണമെന്ന്
ഗേറ്റുപിരിവിന് രസീത് നൽകണം, ഓരോ ഇനത്തിന്റെയും റേറ്റ് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കണം, മാർക്കറ്റ് ദിവസവും വൃത്തിയാക്കണം, കുടിവെള്ളം ലഭ്യമാക്കണം, അകത്ത് പൊളിഞ്ഞു പോയ ടോയ്ലെറ്റ് പുനർനിർമ്മിക്കണം, അഴുക്കുചാലുകൾക്ക് മൂടി ഇടണം, വെയിലും മഴയും കൊള്ളാതിരിക്കാൻ മേൽക്കൂര നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങൾ പരിഹരിച്ചുകൊണ്ട് മാർക്കറ്റ് എത്രയും വേഗം നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അനുമതി ലഭിച്ചെങ്കിലും
മാർക്കറ്റിനുള്ളിലെ നിലവിലെ കെട്ടിടങ്ങൾ നിലനിറുത്തിയുള്ള വികസനമാണ് തയ്യാറാക്കുന്നത് എന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. മാർക്കറ്റ് നവീകരണത്തിന് കിഫ്ബി ഫണ്ടായ 2 കോടി 47 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക പൂർണ്ണമായും ഉപയോഗപ്പെടുത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |