കാട്ടാക്കട: പ്രവർത്തനോദ്ഘാടനം നടത്തിയ പൂവച്ചൽ ഖാദർ സ്മാരക പാർക്ക് നിർമ്മാണം ഇഴയുന്നു. കവിയും ഗാനരചയിതാവുമായ അന്തരിച്ച പൂവച്ചൽ ഖാദറിന്റെ സ്മരണയ്ക്കായി 'മിനി നഗറിൽ പാർക്ക്" ഒരുക്കുമെന്ന് പൂവച്ചൽ പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നതാണ്.
പൂവച്ചൽ പഞ്ചായത്ത് സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ നക്രാംചിറയിലെ മിനിനഗറിലെ കുളവും പരിസരവും പഞ്ചായത്തിലെ മിനി ഡെസ്റ്റിനേഷൻ പോയിന്റാക്കി മാറ്റാനുള്ള പദ്ധതിയാണ് വൈകുന്നത്. കാട്ടാക്കട- നെടുമങ്ങാട് റോഡരികിൽ നക്രാംചിറയിലെ ചിറയും പരിസരവും മനോഹരമായ പാർക്കാക്കിമാറ്റാൻ പഞ്ചായത്ത് 1.50 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിന്റെ ആദ്യഘട്ടമായി 83 ലക്ഷം രൂപയുടെ നിർമ്മാണം ഇക്കഴിഞ്ഞ ജൂണിൽ പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്.
സാംസ്‌കാരിക വകുപ്പ് 50 ലക്ഷം, പഞ്ചായത്ത് തനത് ഫണ്ട് 20 ലക്ഷം, ശുചിത്വമിഷന്റെ 13 ലക്ഷം രൂപയും ഉൾപ്പടെയാണ് പാർക്കിന്റെ ചെലവിനായി ഉൾപ്പെടുത്തിയിരുന്നത്.
നക്രാംചിറ കുളം
നവീകരണം നടന്നില്ല
നക്രാംചിറ കുളം നവീകരിച്ച് ചുറ്റിലും പൂന്തോട്ടം, ഇരിപ്പിടങ്ങൾ, ടോയ്ലെറ്റ്, അലങ്കാര വിളക്കുകൾ, പ്രഭാത-സായാഹ്ന സവാരിക്കുള്ള സൗകര്യങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഒരുക്കാനിരുന്നത്.
രണ്ടാം ഘട്ടത്തിൽ കലാപരിപാടികൾക്കുള്ള സ്റ്റേജ്, ചുറ്റുമതിൽ എന്നിവ പണിയും, കൂടാതെ ചിറയ്ക്ക് സമീപമുള്ള കുറച്ചു ഭൂമി കൂടി ഏറ്റെടുത്ത് പാർക്ക് വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ചിറയോട് ചേർന്ന് പ്രവർത്തിക്കുന്ന വർഷങ്ങൾ പഴക്കമുള്ള മിനിനഗർ ഗ്രന്ഥശാലയ്ക്ക് പുതിയ മന്ദിരം ഉൾപ്പെടെ പണിത് പാർക്കിനൊപ്പം പ്രയോജനപ്പെടുത്താനും പദ്ധതി വിഭാവനം ചെയ്‌തെങ്കിലും നടപ്പാക്കാനായില്ല. പഞ്ചായത്തിലെ ചാമവിള വാർഡിൽ ഉൾപ്പെടുന്നതാണ് വർഷങ്ങളുടെ പഴക്കമുള്ള ഒരേക്കറോളം വരുന്ന ഈ കുളം. പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനുമൊക്കെ ഉപയോഗപ്പെടുത്തിയിരുന്ന ചിറ ഉപയോഗശൂന്യമാണിപ്പോൾ.
കാട്ടാക്കട, പൂവച്ചൽ ജംഗ്ഷനുകളിൽ നിന്നും രണ്ടുകിലോമീറ്റർ അകലത്തിലാണ് ചിറ. അടുത്ത ജൂണിലെ പൂവച്ചൽ ഖാദറിന്റെ അനുസ്മരണ ചടങ്ങിന് മുൻപെങ്കിലും പാർക്ക് യാഥാർത്ഥ്യമാക്കണമെന്നാണ് ആവശ്യം.
പദ്ധതി പാതിവഴിയിൽ
പാർക്ക് നിർമ്മാണം ആരംഭിച്ചതോടെ കുളം വൃത്തിയാക്കി സൈഡ് വാൾ നിർമ്മിച്ച് കുളത്തിന് ചുറ്റുമായി കമ്പിവേലി സ്ഥാപിച്ച പണികൾ മാത്രമാണിപ്പോൾ നടന്നിട്ടുള്ളത്. സമീപത്തെ വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസ് ഉൾപ്പടെ പൊളിച്ചുമാറ്റി.
പാർക്ക് നിർമ്മാണത്തിനായി പണികൾ നടത്തിയപ്പോൾ റോഡരുകിൽ നിന്നിരുന്ന തണൽ മരങ്ങൾ അടുത്തകാലത്ത് റോഡിലേക്ക് മറിഞ്ഞ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലൂടെ വീണു. തലനാരിഴയ്ക്കാണ് ബസിലെ യാത്രാക്കാർ രക്ഷപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |