
വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ആനപ്പെട്ടി റോഡ് ടാറിംഗ് നടത്തി യാത്ര സുഗമമാക്കണമെന്ന ആവശ്യം ശക്തം. റോഡ് ടാറിംഗ് നടത്താനായി ജില്ലാപഞ്ചായത്തും തൊളിക്കോട് പഞ്ചായത്തും ഫണ്ടനുവദിച്ചിരുന്നു. തോട്ടുമുക്ക് ആനപ്പെട്ടി റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിതയും തൊളിക്കോട് പഞ്ചായത്ത് തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസറും അടിയന്തരമായി ഇടപെട്ട് ഫണ്ട് അനുവദിക്കുകയുണ്ടായി. എന്നാൽ നാല് മാസമായിട്ടും പണി തുടങ്ങിയിട്ടില്ല. തോട്ടുമുക്ക് മുതൽ താന്നിമൂട് വരെയാണ് ടാറിംഗ് നടത്തേണ്ടത്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ജംഗ്ഷനിൽ നിന്നും ആനപ്പെട്ടി മേഖലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് വർഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയാണ്. ഇതിനെതിരെ നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു.
അപകടങ്ങൾ നിരവധി
അപകടം നിറഞ്ഞതാണ് ഈ റോഡിലൂടെയുള്ള യാത്ര. മിക്ക ഭാഗത്തും കുഴികളാണ്. ഗട്ടറുകളിൽ വീണ് ഇരുചക്രവാഹനങ്ങളടക്കം അപകടങ്ങൾ പതിവാണ്. സ്കൂൾ വാഹനങ്ങളുൾപ്പെടെ ഇതുവഴി കടന്നുപോകാറുണ്ട്. മാത്രമല്ല ഓടകളില്ലാത്തതിനാൽ മഴയത്ത് ചെളിയും മണ്ണും കല്ലും ഒഴുകിയിറങ്ങി റോഡ് വികൃതമാകും.
ഓടകൾ നിർമ്മിച്ചിട്ടില്ല
റോഡിന്റെ മിക്ക ഭാഗത്തും ഓടകൾ നിർമ്മിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന ഓടകൾ കൈയേറിയ നിലയിലാണ്. റോഡിന്റെ വീതിയും കുറഞ്ഞിട്ടുണ്ട്. മുൻപ് റോഡ് തകർന്നുകിടന്നപ്പോൾ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു റോഡ് സന്ദർശിക്കുകയും ഉടൻ ടാറിംഗ് നടത്താൻ ഫണ്ടനുവദിക്കുകയും ചെയ്തു. എന്നാൽ പൈപ്പ്ലൈൻ സ്ഥാപിക്കാനായി വാട്ടർഅതോറിട്ടി റോഡരികുകൾ വെട്ടിപ്പൊളിച്ചു. ഇതോടെ റോഡ് വീണ്ടും ശോച്യാവസ്ഥയിലായി.
പണി ഉടൻ ആരംഭിക്കും
തോട്ടുമുക്ക് ആനപ്പെട്ടി റോഡ് ടാറിംഗ് ഉടൻ ആരംഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിതയും ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാനയും തോട്ടുമുക്ക് വാർഡ്മെമ്പർ തോട്ടുമുക്ക് അൻസറും അറിയിച്ചു.
ഫോട്ടോ: തോട്ടുമുക്ക് -ആനപ്പെട്ടി റോഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |