SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷം

Increase Font Size Decrease Font Size Print Page

വെള്ളറട: മലയോര മേഖലയിലെ കർഷകർക്ക് കൃഷി ചെയ്ത് കുടംബം പുലർത്താൻ കഴിയാത്ത അവസ്ഥയാണ്. വന്യജീവികളുടെ കൃഷി നശീകരണത്തിന് പരിഹാരമുണ്ടാകാതെ നട്ടംതിരിയുകയാണ് കർഷകർ. വെള്ളറട, അമ്പൂരി, കള്ളിക്കാട്, ഗ്രാമപഞ്ചായത്തിലെ പന്നിമല, തേക്കുപാറ, കുട്ടമല, കണ്ടംതിട്ട, പാമ്പരംകാവ്, പുറുത്തിപ്പാറ, വാഴിച്ചൽ, തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് കൃഷി ചെയ്ത് ഉപജീവനം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നത്.

ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ നിരവധി നൽകി മടുത്തു. തിരഞ്ഞെടുപ്പിൽ മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളെത്തും.

കാട്ടുപന്നികളും വാനരപ്പടയും

ഹെക്ടർകണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശാക്കിയിട്ടിരിക്കുന്നത്. മരച്ചീനി(കപ്പ) വാഴ, ചേമ്പ്, ചേന, മറ്റുനാണ്യവിളകൾ ഒന്നും കൃഷിചെയ്യാൻ കഴിയുന്നില്ല. കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ്പതിവ്. മാവും പുളിയും പ്ളാവും കായ്ച്ചു തുടങ്ങിയതോടുകൂടി വാനരന്മാർ വ്യാപകമായി അവയ്ക്ക് വേണ്ടെങ്കിലും അടിച്ചും തൊഴിച്ചും കളയും. കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ച് ഇട്ടശേഷം സ്ഥലം വിടും.

വന്യജീവികളെ തടയണം

നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നുമെത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്ക ആകുമ്പോൾതന്നെ മുഴുവനും വാനരൻമാർ താഴെയിറക്കും. വനാതിർത്തി കഴിഞ്ഞെത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. റബർ കൃഷിയെ ആശ്രയിക്കാമെന്നു വിചാരിച്ചാൽ കൃഷിക്ക് മുടക്കുന്ന പണം പോലും തിരികെ കിട്ടാത്ത സാഹചര്യമാകും.

ആവശ്യം ശക്തം

മലയോരത്തെ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര പദ്ധതികൾ നടപ്പിലാക്കണം. വാനരൻമാരെ പിടികൂടാൻ കർഷകർ തയ്യാറായാൽ വനംവകുപ്പ് അധികൃതരിൽ നിന്നും നടപടി ഉണ്ടാകാതെ രക്ഷിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY