നെടുമങ്ങാട്: കനത്ത മഴയിൽ നെടുമങ്ങാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. മൺതിട്ടകളും ചുറ്റുമതിലുകളും ഇടിഞ്ഞുവീണും മരങ്ങൾ കടപുഴകിയും അമ്പതോളം വീടുകൾ തകർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കോൺക്രീറ്റ് വാൾ തകർന്നു വീണ് പന്തലക്കോട് വാഴോട്ടുപൊയ്ക വീട്ടിൽ സുന്ദരേശന്റെ വീട് പൂർണമായും തകർന്നു. അയൽവാസിയായ ശിവാലയത്തിൽ സതിവിനോദിന്റെ വീടും ചുമരിടിഞ്ഞ് അപകടാവസ്ഥയിലാണ്. നഗരസഭ പരിധിയിലെ കൊപ്പം വാർഡിൽ തോട്ടുമുക്ക് -പത്താംകല്ല് ജലധാര തോടിന്റെ വശങ്ങളും സംരക്ഷണഭിത്തിയും നീരൊഴുക്കിൽ തകർന്ന് ഗതാഗതം തടസപ്പെട്ടു.
വാർഡിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയായ അനിതയുടെ വീടിനും കേടുപാടുണ്ട്. മൂത്താംകോണം ചരുവിളയിൽ പ്രഭാകരൻ, കരുപ്പൂര് കടുക്കക്കോണം അൻഷാദ്, പോങ്ങുമൂട് ഷെഫീക്ക്, ആനാട് കൂപ്പ് തടത്തരികത്ത് സനുരാജ് എന്നിവരുടെ വീടും തകർന്നു. പനവൂർ കൊച്ചുപാലോട് അനന്ദു ഭവനിൽ സുനിൽകുമാറിന്റെ വീടിനു മുന്നിലെ കിണർ മണ്ണിടിച്ചിലിൽ നശിച്ചു. വെമ്പായം മാതാ ലക്ഷം വീട്ടിൽ സരോജിനിയുടെ വീടിന്റെ അടുക്കളയും നശിച്ചു.
അരുവിക്കര ഡാമിൽ ഷട്ടറുകൾ ഉയർത്തി
കരമനയാറ്റിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ ഇന്നലെ ഉച്ചയോടെ 200 സെ.മീറ്റർ ഉയർത്തി. വൈകിട്ടോടെ ഷട്ടറുകൾ വീണ്ടും 280 സെ.മീറ്റർ ഉയർത്തി. തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെങ്കോട്ട ഹൈവേയിലും വട്ടപ്പാറ, പൊന്മുടി, വെള്ളനാട് റോഡുകളിലും മരങ്ങൾ കടപുഴകി ഗതാഗത തടസം നേരിട്ടു. ഫയർഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ആറുകൾ കരകവിഞ്ഞു
തിങ്കളാഴ്ച പുലർച്ചെ തുടങ്ങിയ മഴ രാത്രിയിലും തുടരുകയാണ്. വാമനപുരം, ചിറ്റാർ, കിള്ളിയാർ, കരമന ആറുകൾ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. വട്ടപ്പാറ, ആനാട്, പനവൂർ, കരകുളം, അരുവിക്കര, ഉഴമലയ്ക്കൽ, തൊളിക്കോട് മേഖലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ നെടുമങ്ങാട് തഹസിൽദാർ അരുണിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ സന്ദർശിച്ചു. താലൂക്കോഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |