ബാലരാമപുരം: വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് അതിർത്തിപ്രദേശമായ കളിയിക്കാവിള, പാറശാലയിൽ ലഭിച്ച സ്വീകരണത്തിന് പുറമേ ബാലരാമപുരത്തും ഗംഭീര സ്വീകരണം നൽകി. ക്ഷേത്രസേവകശക്തിയുടേയും കൈതോട്ടുകോണം ശ്രീമഹാദേവക്ഷേത്ര കമ്മിറ്റിയുടേയും നേതൃത്വത്തിൽ കല്ലമ്പലത്തിന് സമീപം വിഗ്രഹങ്ങളെ സ്വീകരിച്ച് ബാലരാമപുരത്ത് ഭക്തിനിർഭരമായ വരവേല്പ് നൽകി. നിരവധി പേർ വിഗ്രഹഘോഷയാത്ര ദർശിക്കാൻ ബാലരാമപുരത്ത് എത്തിയിരുന്നു.
ബാലരാമപുരത്ത് വരവേല്പ് നൽകുന്നതിനുള്ള അവകാശമുള്ള എം.സി സ്ട്രീറ്റിൽ രാജപ്പൻപിള്ളയുടെ കുടുംബമാണ് സ്വീകരണമൊരുക്കിയത്. തിരുവിതാംകൂർ മഹാരാജാവ് 117 വർഷങ്ങൾക്ക് മുൻപ് അധികാരി വീരപെരുമാൾ പിള്ളയ്ക്ക് നൽകിയിട്ടുള്ള അവകാശമാണ് നവരാത്രിഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കലും പ്രഭാതഭക്ഷണവും അനുബന്ധിച്ചുള്ള പൂജാചടങ്ങുകളും. ഒപ്പം ഘോഷയാത്ര തിരിച്ചെഴുന്നെള്ളുമ്പോൾ ഇറക്കിപ്പൂജയും ഉച്ചഭക്ഷണമൊരുക്കുന്നതും ഈ കുടുംബമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കുമാരകോവിലിലെ കുമാരസ്വാമിയുടെയും ശൂചീന്ദ്രത്തെ മുന്നൂറ്റിനങ്കയുടെയും പത്മനാഭപുരത്തെ സരസ്വതിദേവിയുടെയും വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള എഴുന്നെള്ളിപ്പ് ഘോഷയാത്രയ്ക്കാണ് ബാലരാമപുരത്ത് ഭക്തിനിർഭരമായ സ്വീകരണം നൽകിയത്. ഇന്നലെ രാവിലെ 10.30 ഓടെ എത്തിയ വിഗ്രഹഘോഷയാത്രയ്ക്ക് ബാലരാമപുരത്ത് ക്ഷേത്രസേവകശക്തിയുടെ നേതൃത്വത്തിൽ വിവിധ ക്ഷേത്രകമ്മിറ്റികളും പ്രമുഖ വ്യക്തികളും 27 ഓളം തട്ടപ്പൂജയൊരുക്കി സ്വീകരണമൊരുക്കി. ക്ഷേത്രസേവകശക്തി സെക്രട്ടറി ആർ.ശ്രീകണ്ഠൻ, കൺവീനർ സുമേഷ് റസ്സൽപ്പുരം, രാകേഷ് വടക്കേവിള, നടരാജപട്ടർ കണ്ണൻ, ആലുവിള വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |