തിരുവനന്തപുരം: പരിക്കിന്റെ വേദനകൾക്കും വിധിയുയർത്തിയ ഇല്ലായ്മകൾക്കും മേലെ പറന്ന് റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ, ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ ശരണ്യ.എ നേടിയ സ്വർണത്തിന് പത്തരമാറ്റ് തിളക്കം. ടൈ ബ്രേക്കറിലൂടെയായിരുന്നു ശരണ്യ പൊന്നണിഞ്ഞത്. 1.39 മീറ്റർ ക്ലിയർ ചെയ്യാൻ ഫൈനലിലെത്തിയ ശരണ്യ അടക്കമുള്ള മൂന്ന് പേർക്കും സാധിച്ചിരുന്നില്ല. ഇതോടെ നേരത്തെ 1.36,1.33,1.30 മീറ്റർ എന്നീ ഉയരങ്ങൾ അദ്യശ്രമത്തിൽ തന്നെ മറികടന്ന ശരണ്യ സ്വർണമുറപ്പിക്കുകയായിരുന്നു. പരിശീലനത്തിനിടെ അഞ്ചുദിവസംമുമ്പ് വലതുകാലിനേറ്റ പരിക്കുമൂലം നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ശരണ്യ. എന്നാൽ വേദനകടിച്ചമർത്തി മത്സരിക്കാനിറങ്ങിയ ശരണ്യയുടെ നിശ്ചയ ദാർഢ്യത്തിനും മനോധൈര്യത്തിനുമൊപ്പം സ്വർണവും വരികയായിരുന്നു. നെടുമങ്ങാട് ഇരിഞ്ചയം കടയിൽ വീട്ടിൽ ശരണ്യയുടെ സഹോദരി സാന്ദ്ര സംസ്ഥാന അമ്പെയ്‌ത്ത് താരമാണ്. അങ്കണവാടി ഹെൽപ്പറായ അമ്മ അനിലയുടെ തുച്ഛമായ വരുമാനത്തിൽ നിത്യചെലവും കഴിഞ്ഞ് മിച്ചം പിടിക്കുന്ന തുകയിലാണ് ഇരുമക്കളും കായിക ലോകത്ത് വലിയ സ്വപ്നങ്ങൾ നെയ്യുന്നത്. കോട്ടൺ ഹിൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശരണ്യ പരിശീലനത്തിനും മറ്റുമായി സ്കൂളിന് സമീപത്തെ ഹോസ്റ്റലിലാണ് താമസിക്കുന്നത്. അയ്യായിരം രൂപയിലധികമാണ് ചെലവ്. ഇതും ശരണ്യയ്‌ക്ക് വലിയവെല്ലുവിളിയാണ്. സെൻട്രൽ സ്റ്റേഡിയത്തിൽ ആർ.സി.സിക്ക് കീഴിലാണ് പരിശീലനം. കോച്ച് സജു ആർ.എസിന് അടുത്തേക്ക് ശരണ്യയെ എത്തിക്കുന്നത് കസിൻ അജുവാണ്. നാളെ ട്രിപ്പിൾ ജമ്പിലും 400 മീറ്റർ ഹർഡിൽസിലും ശരണ്യ മത്സരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |