തിരുവനന്തപുരം: കാണാതായ സ്ത്രീയെ കോടതിയിൽ ഹാജരാക്കാനെത്തിയ വനിതാ എസ്.ഐയെ അഭിഭാഷക സംഘം മർദ്ദിച്ചെന്ന് പരാതി. വഞ്ചിയൂർ കോടതിയിൽ വച്ചാണ് വലിയതുറ എസ്.ഐ അലീന സൈറസിന് മർദ്ദനമേറ്റത്. ശനിയാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിന് മുന്നിലായിരുന്നു സംഭവം.
അഭിഭാഷകൻ പ്രണവ് തന്നെ അസഭ്യം പറഞ്ഞതായി മജിസ്ട്രേട്ടിന് ആദ്യം എസ്.ഐ പരാതി നൽകിയിരുന്നു. ഇതിൽ രോഷാകുലരായ അഭിഭാഷകർ സംഘം ചേർന്നെത്തി വനിതാ എസ്.ഐയെ മർദ്ദിച്ചെന്നാണ് ആരോപണം. വീട്ടിൽ നിന്ന് കാണാതായ വള്ളക്കടവ് സ്വദേശിയായ സ്ത്രീയെ കണ്ടെത്തി കോടതിയിൽ ഹാജരക്കാനെത്തിയതായിരുന്നു അലീന. മറ്റൊരു കേസിനെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിനു പിന്നിൽ.
വലിയതുറ പ്രിൻസിപ്പിൽ എസ്.ഐ അഭിലാഷ് മോഹനനാണ് അലീനയുടെ ഭർത്താവ്. പൊതുപ്രവർത്തകനെ ബോംബെറിഞ്ഞ കേസിൽ വലിയതുറ പൊലീസ് അറസ്റ്റുചെയ്‌ത പ്രതിയുടെ അഭിഭാഷകനാണ് പ്രണവ്. പ്രതി വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടപ്പോൾ ഇയാളുടെ മുൻ കേസുകളിലെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങിയതിലായിരുന്നു അഭിഭാഷകന്റെ പ്രതിഷേധം. പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ വലിയതുറ എസ്.ഐയോട് പറയണമെന്ന് പറഞ്ഞായിരുന്നു ഭീഷണിയും അസഭ്യവുമെന്ന് അലീന പറയുന്നു. ഇതോടെയാണ് മജിസ്ട്രേട്ടിന് പരാതി നൽകിയത്.
പിന്നാലെ പ്രണവ് വീണ്ടും 20ഓളം അഭിഭാഷകരുമായെത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്‌തതിനെതിരെ അലീന വഞ്ചിയൂർ പൊലീസിലും പരാതി നൽകി. അസഭ്യം പറയുകയും കൈപിടിച്ച് വലിക്കുകയും തള്ളുകയും ചെയ്‌തെന്നാണ് അലീനയുടെ പരാതി. യൂണിഫോമിൽ പിടിച്ചുവലിച്ചതായി അലീന പറഞ്ഞു. പ്രണവ് ഉൾപ്പെടെ 20ഓളം പേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. വനിതാ എസ്.ഐ മർദ്ദിച്ചെന്നാരോപിച്ച് മറ്റൊരു അഭിഭാഷക ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |