തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനം വഴിമുട്ടിയതിനെതിരെ സമരപരിപാടിക്കൊരുങ്ങി പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ദേശീയപാത വികസന ആക്ഷൻ കൗൺസിൽ. ആദ്യഘട്ടമായി ജനുവരി 11ന് ബാലരാമപുരം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന ജനകീയ ഉപവാസം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള പാത വികസനം ഉടൻ ആരംഭിക്കുക, നഷ്‌ടപരിഹാരം പുതുക്കി നിശ്ചയിക്കുക, ബാലരാമപുരം ജംഗ്ഷനിൽ അണ്ടർ പാസേജ് നിർമ്മിക്കുക,വഴി മുക്ക്-കളിയിക്കാവിള പാതയിൽ ഏറ്റെടുക്കുന്ന ഭൂമി അതിര് തിരിച്ച് കല്ലിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആക്ഷൻ കൗൺസിൽ സമരത്തിനൊരുങ്ങുന്നത്. രണ്ട് വർഷം കൊണ്ട് കളിയിക്കാവിള വരെ വീതികൂട്ടുമെന്ന് അഞ്ച് വർഷം മുമ്പ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ പ്രഖ്യാപിച്ച റോഡാണ് ഇപ്പോഴും ബാലരാമപുരം പോലും കടക്കാനാകാതെ വഴിമുട്ടുന്നത്.സർക്കാരിന്റെ പക്കൽ പണമില്ലാത്തതിനാൽ മറ്റു സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പാത വികസനം പരമാവധി വൈകിപ്പിക്കുകയാണെന്നാണ് ആരോപണം.
തറക്കല്ലിട്ടിട്ട് 12 വർഷം
ആകെ 3 ഘട്ടം
ഒന്നാംഘട്ടം പൂർത്തിയാക്കിയിട്ട് 7 വർഷം
രണ്ടാംഘട്ടം പൂർത്തിയാക്കിയിട്ട് 2 വർഷം
ബാലരാമപുരം ജംഗ്ഷൻ കീറാമുട്ടി
തിരുവനന്തപുരം-കന്യാകുമാരി റോഡും,വിഴിഞ്ഞം-കാട്ടാക്കട റോഡും സന്ധിക്കുന്ന ബാലരാമപുരം ജംഗ്‌ഷൻ വികസനമാണ് പ്രധാന ലക്ഷ്യമെങ്കിലും അതിൽ കൈവയ്‌ക്കാൻ സർക്കാർ തയ്യാറല്ല. ബാലരാമപുരം ഭാഗത്ത് വിഴിഞ്ഞം-കാട്ടക്കട റോഡിൽ അണ്ടർപാസ് നിർമ്മാണത്തിന് മണ്ണ് പരിശോധന നടത്തിയെങ്കിലും പ്രതിഷേധങ്ങൾക്കിടെ അത് നിലച്ചു. ജംഗ്‌ഷന്റെ വികസനത്തെ അടിപ്പാത ദോഷമായി ബാധിക്കുമെന്നായിരുന്നു കണ്ടെത്തൽ. ശേഷിക്കുന്ന ഭാഗത്തെ റോഡ് വികസനത്തിനായി ബാലരാമപുരം മുതൽ കളിയിക്കാവിള വരെ റോഡിനിരുവശവും വേണ്ടിവരുന്ന ഭാഗം അളന്ന് തിട്ടപ്പെടുത്താൻ അധികൃതർ മെനക്കെട്ടിട്ടില്ല. വികസനം മുന്നിൽക്കണ്ട് ഇരുവശത്തെയും സ്ഥലം ഏറ്റെടുക്കാനായി ഫ്രീസ് ചെയ്‌തിരിക്കുകയാണ്. ഇതോടെ റോഡുവക്കിലെ സ്ഥലമുടമകൾ വെട്ടിലായി.അത്യാവശ്യത്തിനുള്ള ക്രയവിക്രയം പോലും നടത്താനാവാതെ വലയുകയാണ്. വേണ്ടിവരുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടിരുന്നെങ്കിൽ ശേഷിക്കുന്ന സ്ഥലം എത്രയെന്ന് അറിയാനും,വിൽക്കുകയോ വാങ്ങുകയോ ചെയ്യാനും സാധിക്കുമായിരുന്നു.
നീണ്ടുനീണ്ട് നിർമ്മാണം
വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ അവസാന നാളുകളിലാണ് പാതയ്‌ക്ക് തറക്കല്ലിട്ടത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു നിർമ്മാണം തുടങ്ങിയത്. മൂന്ന് ഘട്ടമായി പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം.ആദ്യഘട്ടം കരമന മുതൽ പ്രാവച്ചമ്പലം വരെ.രണ്ടാം ഘട്ടം അവിടെ നിന്ന് വഴിമുക്ക് വരെ. ശേഷിക്കുന്ന കളിയിക്കാവിള വരെയുള്ള വികസനം മൂന്നാംഘട്ടം. ഇത്തരത്തിലായിരുന്നു പദ്ധതിയുടെ രൂപകൽപ്പന. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ടം പൂർത്തിയാക്കി. ശേഷിക്കുന്ന വഴിമുക്ക് വരെയുള്ള ഭാഗത്തെ പണികൾ പിണറായി സർക്കാരിന്റെ കാലത്താണ് തുടങ്ങുന്നത്. ബാലരാമപുരം ജംഗ്‌ഷൻ ഉൾപ്പെടുന്ന വഴിമുക്ക് വരെയുള്ള ഭാഗം വിട്ടുകൊടുക്കുന്നതിൽ തർക്കവും പ്രതിഷേധവും ഉയർന്നപ്പോൾ സർക്കാർ റോഡ് വികസനം ജംഗ്‌ഷനു സമീപം കൊടിനട വരെ എന്നാക്കി ചുരുക്കുകയായിരുന്നു.
'രാഷ്‌ട്രീയക്കാർ ആരും ദേശീയപാത വികസനത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. വാഗ്ദ്ധാനങ്ങളെല്ലാം പ്രസ്‌താവനകളിൽ മാത്രം ഒതുക്കുകയാണ്.'
ആർ.എസ്.ശശികുമാർ
രക്ഷാധികാരി,ആക്ഷൻ കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |