ചാലക്കുടി: പുഴയോരത്ത് ഇടതൂർന്ന കാടും മരങ്ങളും. രാപ്പകൽ കുളിർമ്മയുള്ള അന്തരീക്ഷം. പ്രദേശത്തെ അനുകൂല അന്തരീക്ഷം വെറ്റിലപ്പാറ പ്ലാന്റേഷന്റെ എണ്ണപ്പന തോട്ടം രാജവെമ്പാലകളുടെ ഇഷ്ടഇടമായി മാറുകയാണ്.
പതിനഞ്ചാം ബ്ലോക്കിലെ പ്ലാന്റേഷൻ ഓഫീസിൽ കഴിഞ്ഞ ദിവസമെത്തിയ വലിയൊരു രാജവെമ്പാലയെ കോടനാട് നിന്നെത്തിയ വനപാലകർ പിടികൂടി ഉൾക്കാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു. കഴിഞ്ഞയാഴ്ച പരിസരത്തെ ക്വാർട്ടേഴ്‌സിലും രാജവെമ്പാല പ്രത്യക്ഷപ്പെട്ടു. തിങ്കളാഴ്ച ഓഫീസിന്റെ പിൻഭാഗത്തെ മുറിയിലെത്തിയ പാമ്പിന് പതിമൂന്ന് അടിയോളം നീളമുണ്ട്. ഇര വിഴുങ്ങിയ പാമ്പ് മണിക്കൂറുകളോളം തറയിൽ ഇഴഞ്ഞുനീങ്ങി. തോട്ടത്തിൽ ഇടയ്ക്കിടെ രാജവെമ്പാലകൾ പ്രത്യക്ഷപ്പെടുന്നത് തൊഴിലാളികളെയും ജീവനക്കാരെയും അങ്കലാപ്പിലാക്കുന്നുണ്ട്. പലപ്പോഴും ഇഷ്ട ഭോജനമായ ഉടുമ്പുകളെ തേടിയുള്ള വരവാണ് നാഗരാജന്റേത്. രാപ്പകൽ കുളിർമയുള്ള അന്തരീക്ഷമുള്ളതിനാൽ പുഴയോരത്ത് മുട്ടയിടുന്നതും അടയിരിക്കുന്നതും സാധാരണമാണ്.
വരുന്നത് ഇണചേരും കാലം
ഇനി രാജവെമ്പാലകൾ ഇണചേരും കാലമാണ്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന രാജകേളികൾ ഏപ്രിൽ അവസാനം വരെ നീളും. ഇതിനായും ഇവ കാടുകളിൽ നിന്നും പുറത്തുകടക്കും. പൊതുവേ പെൺപാമ്പുകൾ കുറവായതിനാൽ അങ്കം ജയിച്ചെത്തുന്ന പൂവാല രാജന് മാത്രമേ ഇണചേരലിന് അവസരം ലഭിക്കൂ. ഒരാഴ്ചയോളം പലയിടത്തുമായി തുടരുന്ന കേളീരംഗത്തിനിടെ വന്യ ജീവികളോ, മനുഷ്യരോ അരികിലെത്തിയാൽ ഇവയുടെ യഥാർത്ഥ ശൗര്യം തിരിച്ചറിയും.
പെൺമണം പിടിച്ച് ആൺരാജകൾ
മധുവിധു കാലത്തെ സഞ്ചാരത്തിനിടെ പെൺപാമ്പിൽ നിന്നും വമിക്കുന്ന രാസപദാർത്ഥമായ ഫിറമോണിനം ആകർഷിച്ച് മറ്റ് ആൺ രാജകൾ എത്തും. ഒരു രാജവെമ്പാലയെ കണ്ടിടത്ത് അടുത്ത ദിവസങ്ങളിൽ മറ്റ് ചിലതിനെ കാണുന്നതിന്റെ ശാസ്ത്രം ഇതാണ്.
ഫെബ്രുവരി വരെ മധുവിധു കാലം
മൂന്ന് മാസം വരെ മധുവിധു
ജൂൺ അവസാനത്തിൽ മുട്ടവിരിയും
ഒറ്റ അടയിരിക്കലിൽ 30 വരെ കുഞ്ഞുങ്ങൾ
ഈറ്റയിലകളിൽ കൂടുണ്ടാക്കി മുട്ടയിടും
സ്ഥിരമായി അടയിരിക്കില്ല.
തൊട്ടടുത്ത് കാവലിരിക്കൽ അമ്മ പാമ്പിന്റെ ദൗത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |