തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, അസി. കമ്മിഷണർ കെ. സുദർശനൻ എന്നിവരെ സ്ഥലം മാറ്റിയെങ്കിലും വിവാദം തുടരുന്നു. പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമായും തുടരുകയാണ് 'പൂരത്തർക്കം'.
പ്രചാരണം അവസാന ലാപ്പിലെത്തിയിരിക്കെ വീണുകിട്ടിയ അവസരം മുതലെടുക്കാൻ പാർട്ടികൾ ശ്രമിക്കുകയാണ്. പൊലീസിന്റെ 'പൂരക്കളിയെ' കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചയായി ചിത്രീകരിക്കാനാണ് യു.ഡി.എഫ് ശ്രമം. ഈ ലക്ഷ്യത്തോടെ മന്ത്രി കെ. രാജൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ എന്നിവർക്കെതിരെ ആക്ഷേപമുയർത്തി. എൽ.ഡി.എഫിനെതിരെ ബി.ജെ.പിയും രംഗത്തെത്തി. പ്രശ്‌നം നടക്കുമ്പോൾ സ്ഥലത്തുണ്ടായിട്ടും മന്ത്രി കെ. രാജൻ തക്കസമയത്ത് ഇടപെട്ടില്ലെന്നും ആക്ഷേപം ഉയർന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ രംഗത്തെത്തി. പൂരം ഭംഗിയായി നടത്താൻ താനും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ കൊവിഡ് കാലത്ത് ഉൾപ്പെടെ നടത്തിയ ശ്രമങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
ഇടതുമുന്നണിക്കെതിരെയുള്ള പ്രചാരണത്തെ തള്ളിക്കളയണമെന്ന് എൽ.ഡി.എഫും പറഞ്ഞിരുന്നു. പ്രശ്‌നത്തിൽ പൂരപ്രേമികളും ഘടകക്ഷേത്ര കമ്മിറ്റികളും രംഗത്തെത്തിയിരുന്നു. കണിമംഗലം ശാസ്താവിന്റെ പൂരം തടസപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അടുത്ത് വർഷത്തെ പൂരം ചടങ്ങ് മാത്രമാക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി പറഞ്ഞിരുന്നു.
നടപടി അതിവേഗം
പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുത്തത് അതിവേഗം. യു.ഡി.എഫും എൻ.ഡി.എയും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതിന്റെ പശ്ചാലത്തിലാണിത്. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതും അതിവേഗത്തിലാണ്. അന്വേഷിച്ച് റപ്പോർട്ട് നൽകാൻ ഡി.ജി.പിയെയും ചുമതലപ്പെടുത്തി.
വ്യക്തിപരമായി ആക്ഷേപിക്കുന്നതുകൊണ്ടാണ് പറയാനുള്ളത് മുഴുവൻ പറയുന്നത്. പൊലീസ് നടപടി തെറ്റാണ്. അതേസമയം എതിർസ്ഥാനാർത്ഥിയെ തേജോവധം ചെയ്യുന്നതിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടാലാക്കാണ്.
- വി.എസ്. സുനിൽകുമാർ
അനിഷ്ട സംഭവങ്ങൾ ആസൂത്രിതം: സുരേഷ് ഗോപി
പൂരം നടത്തിപ്പിലെ അനിഷ്ട സംഭവങ്ങൾ ആസൂത്രിതമാണെന്ന് സംശയം ബലപ്പെടുന്നുണ്ട്. വെറുമൊരു പൊലീസുകാരന്റെ വിക്രിയകളല്ല നടന്നത്, കൃത്യമായ നിർദേശങ്ങൾ നടപ്പാക്കുകയായിരുന്നു. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് അഭികാമ്യം. ആചാരങ്ങൾ മാത്രമല്ല ജനങ്ങളുടെ അവകാശങ്ങളും നിഷേധിക്കപ്പട്ടു. ആരോപണം നേരിട്ട കമ്മിഷണർക്ക് അടുത്ത പൂരത്തിലെ ചാർജ് നൽകി നടത്തി കാണിക്കണം. അതിനവർക്ക് അവസരം കൊടുക്കണം. അവരെ മാറ്റിയത് കൊണ്ട് പ്രശ്നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ല.
- സുരേഷ് ഗോപി
ജുഡീഷ്യൽ അന്വേഷണം വേണം
കമ്മിഷണറെ മാറ്റിയതു കൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല, അന്ന് രാത്രി നടന്ന മുഴുവൻ കാര്യങ്ങളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണം. പൂരം മുടക്കാൻ ശ്രമിച്ച ശക്തികൾ ആരെന്ന് അറിയണം. പെരുമാറ്റച്ചട്ടം ഉണ്ടെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരിഹരിക്കാൻ മന്ത്രി രാജൻ അവിടെ ഉണ്ടാകേണ്ടതായിരുന്നു. പെരുമാറ്റച്ചട്ടം ദുരുപയോഗം ചെയ്യുമ്പോൾ മാത്രമേ പ്രശ്നമുള്ളൂ.
- കെ. മുരളീധരൻ, യു.ഡി.എഫ് സ്ഥാനാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |