തൃശൂർ: കലാശക്കൊട്ടിന് ഒരു ദിവസം മാത്രം ബാക്കി, തൃശൂരിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഒഴുക്കൊന്നും പ്രകടമല്ല, എങ്കിലും പ്രചനാതീതം. തുലാസിൽ തൂക്കി അങ്ങോട്ടോ ഇങ്ങോട്ടോയെന്ന് സർവേകളും പ്രീപോൾ പ്രവചനങ്ങളും പറയുമ്പോൾ തൃശൂരിന്റെ രാഷ്ട്രീയ മനസ് എങ്ങോട്ട് അടുക്കുമെന്നത് അവ്യക്തം. അന്തിമഫലം തങ്ങൾക്കൊപ്പമാകുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുമ്പോൾ അടിയൊഴുക്ക് തന്നെയാകും ഗതി നിർണയിക്കുക.
മൂന്നുപേരും ആഴ്ചകളായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതൽ സമയം പ്രചാരണത്തിന് ലഭിച്ച തിരഞ്ഞെടുപ്പാണിത്. സ്ഥാനാർത്ഥികൾക്ക് ചിലയിടങ്ങളിൽ ഗൃഹസമ്പർക്കം വരെ നടത്തുന്നതിന് സമയം കിട്ടി. ഇതിനിടെ ദേശീയ സംസ്ഥാന നേതാക്കൾ പ്രചാരണ രംഗത്ത് ഇറങ്ങി. നാളെ അഞ്ചിനുള്ളിൽ ശബ്ദ പ്രചാരണം അവസാനിക്കും.
വിവാദങ്ങൾ നിറഞ്ഞ പ്രചാരണവിഷയം
ദേശീയ രാഷ്ട്രീയത്തിനൊപ്പം സംസ്ഥാന രാഷ്ട്രീയവും പ്രചാരണ വിഷയമായെങ്കിലും അവസാന രണ്ട് ലാപ്പിൽ തൃശൂരിന്റെ രാഷ്ട്രീയം കരുവന്നൂരിലേക്കും ഒടുവിൽ പൂരം നടത്തിപ്പിലേക്കുമെത്തി. കേന്ദ്ര സർക്കാരിന്റെയും കോൺഗ്രസിന്റെയും നയങ്ങൾ എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കിയപ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ചായിരുന്നു യു.ഡി.എഫ് പ്രചാരണം.
ഇതിനിടെ കരുവന്നൂർ വിഷയത്തിൽ ഇ.ഡിയുടെ രംഗപ്രവേശം കോൺഗ്രസും ബി.ജെ.പിയും കൊഴുപ്പിച്ചു. ബി.ജെ.പി മോദി സർക്കാരിന്റെ നേട്ടവും സരേഷ് ഗോപിയുടെ താരപ്രഭയുമാണ് ചർച്ചാ വിഷയമാക്കിയത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് പൂരം വിവാദം ഉയർന്നത്. മൂന്ന് മുന്നണികളും പൂരം തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും സമൂഹമാദ്ധ്യമങ്ങളിലും മറ്റും പ്രധാന ചർച്ച പൂരം അലങ്കോലപ്പെട്ടതാണ്.
സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. എന്നാൽ പൂരം കുളമാകാൻ ഇടയാക്കിയ സാഹചര്യം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്. പൂരം ആരെ തുണയ്ക്കുമെന്നതും പ്രധാന ചർച്ചാവിഷയമാണ്.
കലാശക്കൊട്ടിന് മൂന്ന് പേരും തൃശൂരിൽ
നാളെ കലാശക്കൊട്ടിനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാറിന്റെ കലാശക്കൊട്ടിന് മുമ്പുള്ള റോഡ് ഷോ ഇന്ന് ആരംഭിക്കും. രാവിലെ ഒല്ലൂരിൽ നിന്ന് ആരംഭിച്ച് നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തും. നാളെ വൈകിട്ട് തൃശൂർ നഗരത്തിലാണ് സമാപനം. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനും തൃശൂരിൽ തന്നെയാണ് കലാശക്കൊട്ടിന് തയ്യാറെടുക്കുന്നത്. സുരേഷ് ഗോപിയുടെ പ്രചാരണ സമാപനം നടുവിലാലിൽ സമാപിക്കും. കലാശക്കൊട്ട് കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |