മാള: യൂണിവേഴ്‌സിറ്റി കോളേജിൽ ഇസ്ളാമിക ചരിത്രത്തിൽ ബിരുദത്തിന് പഠിക്കുമ്പോഴേ തിരുവനന്തപുരം കാഞ്ഞിരംകുളംകാരി ജയകുമാരിക്ക് കറുത്ത കോട്ടിട്ട് കോടതിയിൽ പോകാനായിരുന്നു ഇഷ്ടം. പക്ഷേ കുഴിക്കാട്ടുശ്ശേരിയിലെ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ തേവരുകാട്ടിൽ രാമകൃഷ്ണന്റെ ജീവിതപങ്കാളിയായതോടെ ലക്ഷ്യങ്ങൾ വഴി തിരിഞ്ഞുപോയി. ആദ്യം താത്കാലിക അടിസ്ഥാനത്തിൽ തൃശൂർ പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷനിൽ എൽ.ഡി ക്ലാർക്കായി. പിന്നെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആരോഗ്യവകുപ്പിൽ നഴ്‌സിംഗ് അസിസ്റ്റന്റായി. പക്ഷേ ബിരുദകാലത്ത് ഫുൾസ്റ്റോപ്പിട്ട ആഗ്രഹങ്ങൾക്ക് പുതുചിറക് നൽകുകയാണ് അറുപതാം വയസിലും ജയകുമാരി.
"ഇനിയെന്ത് ചെയ്യണം" സർവീസിൽ നിന്ന് വിരമിക്കുന്നതിന് രണ്ട് വർഷം മുമ്പേ അമ്മ മക്കളോട് ഉപദേശം തേടി. പഠിക്കുമ്പോൾ അമ്മയ്ക്കുണ്ടായിരുന്ന ആഗ്രഹങ്ങൾ പൂർത്തീകരിക്കൂ. ഞങ്ങൾ കട്ടയ്ക്ക് കൂടെയുണ്ടെന്നായി മക്കൾ. മകൻ ജയകൃഷ്ണൻ തൃശൂർ മലയാള ഭാഷാപഠന കേന്ദ്രത്തിൽ അമ്മയെ മലയാളം എം.എയ്ക്ക് ചേർത്തു. ജോലിയിൽ തുടരുമ്പോഴേ ഞായറാഴ്ചകളിൽ പഠനം തുടങ്ങി.ചിലരുടെ പരിഹാസം ജയകുമാരിക്ക് വളമായി.
മുടങ്ങാതെ പഠിച്ച് 31 പേരിൽ ജയിച്ച നാലാമത്തെയാളായി. ഒന്നാം ക്ലാസോടെ മലയാളത്തിൽ ബിരുദാനന്തര ബിരുദം. മന്ത്രി ബിന്ദുവിൽ നിന്നും അനുമോദനം അങ്ങനെയെല്ലാം പിന്നാലെയെത്തി. എൽ.എൽ.ബിക്ക് ചേരാൻ ഡിഗ്രിക്ക് മാർക്ക് കുറവായതിനാൽ തിരുവനന്തപുരം കോസ്‌മോസ് കോളേജിൽ ചേർന്ന് ഓൺലൈനിൽ സോഷ്യോളജിയിൽ ഡിഗ്രി എടുത്ത് നല്ല മാർക്കോടെ പാസായി. ഇപ്പോൾ എറണാകുളത്ത് എൽ.എൽ.ബി എൻട്രൻസിനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാലയളവിൽ പഠന കാലത്തെ ആഗ്രഹങ്ങൾ ഓരോന്നായി പൊടി തട്ടിയെടുത്തു. അറുപതാം വയസിൽ ഗ്രാമികയിൽ വയലിനും ഭരതനാട്യവും പഠിച്ച് അരങ്ങേറ്റം നടത്തി. ഭരതനാട്യത്തിൽ പഠനം തുടരുന്നു. താഴെക്കാട് സഹകരണ ബാങ്ക് ഭരണസമിതി അംഗം കൂടിയാണ്. മക്കൾ ജയകൃഷ്ണൻ എൻജിനീയറിംഗ് പാസായി ജോലിക്കായി ശ്രമിക്കുന്നു. ഹരികൃഷ്ണൻ എൻജിനിയറിംഗിന് പഠിക്കുന്നു. ഭർത്താവ് കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |