തൃശൂർ: കുതിരാനിൽ പാലക്കാട്ട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ടണലിലെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കി പത്ത് ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കും. മാർച്ച് പത്തിനുള്ളിൽ കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കാനായിരുന്നു ദേശീയപാതാ അതോറിറ്റി കരാർ കമ്പനിയോട് നിർദ്ദേശിച്ചതെങ്കിലും മൂന്നുമാസത്തിലേറെ വൈകി.
കരാർ പാലിക്കപ്പെടാതിരുന്നതിനാൽ പിഴ ചുമത്തുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ മഴയും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി പിഴയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി. കമ്പനിയുടെ വാദം അംഗീകരിച്ചില്ലെങ്കിൽ, 20ന് തുറന്നാലും നൂറ് ദിവസത്തിലേറെ പിഴ നൽകേണ്ടിവരും. കോൺക്രീറ്റിംഗ് പൂർണമായും കഴിഞ്ഞു. വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനും ലൈറ്റുകളുടെ അറ്റകുറ്റപ്പണിയും ബാക്കിയുണ്ട്. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി തുടരുകയാണ്. ടണലിനുള്ളിലെ വൈദ്യുതീകരണവും എക്‌സോസ്റ്റ് ഫാനുകളുടെ പ്രവർത്തനവും പരിശോധിച്ച് വേണ്ട മാറ്റം വരുത്തും. എന്നാൽ, പെട്രോളിയം ടാങ്കറുകൾ അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ദുരന്തനിവാരണത്തിന് ശക്തമായ സംവിധാനമില്ലെന്ന ആക്ഷേപമുണ്ട്. ഇത് ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ക്യാമറകൾ റെഡി
ടണലിലെ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ സി.സി.ടി.വി വഴി പൊലീസിന് കാണാനും സൗകര്യമുണ്ട്. അതേസമയം, എക്‌സ്‌ഹോസ്റ്റ് ഫാനുകളുടെ പ്രവർത്തനം കുറഞ്ഞതിനെ തുടർന്ന് ടണലിൽ രണ്ടുവരിയായി ഗതാഗതം ക്രമീകരിച്ച ഭാഗത്തുൾപ്പെടെ വലിയതോതിൽ പൊടിശല്യവും വായുസഞ്ചാരമില്ലായ്മയുമുണ്ടെന്ന് പറയുന്നു. അർദ്ധവൃത്താകൃതിയിലുള്ള ഗ്യാൻട്രി എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു കോൺക്രീറ്റ് ചെയ്തത്.
നിരീക്ഷണക്യാമറകൾ: 10
അഗ്‌നിയെ പ്രതിരോധിക്കാൻ വേണ്ടത് :
വെന്റിലേഷൻ
അഗ്‌നിസുരക്ഷാ സംവിധാനം
യന്ത്രവത്കൃത തീയണയ്ക്കൽ സംവിധാനം
തീയണയ്ക്കാനുള്ള വാൽവുകൾ
5 ദിവസത്തിനകം ചെയ്യേണ്ടത്
ലൈറ്റുകൾ, എക്‌സ്‌ഹോസ്റ്റ് ഫാനുകൾ, അഗ്‌നിരക്ഷാ ഉപകരണം തുടങ്ങിയവ പുനഃസ്ഥാപിക്കുന്ന ജോലികളും വശങ്ങളിലും കൈവരികളിലും പെയിന്റിംഗും അടക്കം അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ദേശീയപാതാ അതോറിറ്റി കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. അഗ്‌നിരക്ഷാ സേനയുടെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതത്തിനായി തുറക്കും. കരാർപ്രകാരം തുരങ്കത്തിനുൾവശം പൂർണമായി കോൺക്രീറ്റ് ചെയ്യേണ്ടിയിരുന്നെങ്കിലും 500 മീറ്റർ കോൺക്രീറ്റ് ചെയ്യാതെയാണ് 2021ൽ ഇടതുടണൽ തുറന്നത്. കോൺക്രീറ്റ് ചെയ്യണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് ജനുവരി എട്ടുമുതൽ പണി തുടങ്ങിയത്.
ഈ മാസം ഇരുപതിനുള്ളിൽ ടണൽ തുറക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എല്ലാ പണികളും ഉടൻ പൂർത്തീകരിക്കും.
കരാർ കമ്പനി പ്രതിനിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |