തൃശൂർ: കോർപറേഷൻ പരിപാടിയ്‌ക്കിടെ പരസ്‌പരം പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂർ മേയർ എം.കെ വർഗീസും. അയ്യന്തോളിൽ കോർപറേഷന്റെ അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്‌ഘാടന ചടങ്ങിലാണ് സുരേഷ് ഗോപി മേയറെ പ്രശംസിച്ചത്. പിന്നാലെ പ്രസംഗിച്ച മേയർ, സുരേഷ് ഗോപിയെയും പ്രശംസിച്ചു. തന്റെ രാഷ്‌ട്രീയത്തിൽ നിന്നും വ്യത്യസ്‌തമായുള്ള രാഷ്‌ട്രീയമെങ്കിലും ജനങ്ങൾക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗം നടത്തിയ മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. ആരാണ് മേയർക്കെതിരെ നിൽക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അവരെ ജനങ്ങൾതന്നെ കൈകാര്യം ചെയ്‌താൽ മതിയെന്നും താരം പറഞ്ഞു.
അതേസമയം ജനം സുരേഷ് ഗോപിയെ പ്രതീക്ഷയോടെ കാണുന്നതായും തൃശൂരിന് സുരേഷ് ഗോപി വൻ പദ്ധതികൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മേയർ എം.കെ വർഗീസ് പറഞ്ഞു. വലിയ വലിയ പദ്ധതികളാണ് സുരേഷ് ഗോപിയുടെ മനസിലുള്ളതെന്നും മേയർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തും മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചിരുന്നു. സുരേഷ് ഗോപി എം.പിയാകാൻ ഫിറ്റായ വ്യക്തിയാണെന്നാണ് അന്ന് എം.കെ വർഗീസ് പറഞ്ഞത്. പിന്നീട് പ്രസ്‌താവന വിവാദമായതോടെ സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർത്ഥികളും ഫിറ്റാണെന്ന് മേയർ തിരുത്തി.
മേയറും സുരേഷ് ഗോപിയും തമ്മിലെ അടുപ്പം സിപിഐ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. കോൺഗ്രസിൽ നിന്നും രാജിവച്ച ശേഷം സിപിഎം പിന്തുണയിലാണ് എം.കെ വർഗീസ് തൃശൂർ മേയറായത്. അതേസമയം പ്രസംഗത്തിനിടെ തേക്കിൻകാട് മൈതാനത്തിലെ ജലദൗർലഭ്യം പരിഹരിക്കാൻ സ്‌പ്രിംഗ്‌ളറുകൾ വഴി ജലസേചനം നടത്താമെന്നും ഇതിന് മേയറും കൊച്ചിൻ ദേവസ്വംബോർഡും അനുമതിയേകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |