തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് അറിയാതെ ഡ്രാഫ്റ്റ് റൂൾ തയ്യാറാക്കി സർക്കാരിനയച്ച സംഭവത്തിൽ വിഷയം ഗൗരവമേറിയതാണെന്നും പ്രഥമ ദൃഷ്ട്യാ ക്രിമിനൽ കേസെടുക്കേണ്ടതാണെന്നും ദേവസ്വം ബോർഡ് ഓബുഡ്സ്മാൻ നിരീക്ഷണം. അതേസമയം വിഷയത്തിൽ നടപടി സ്വീകരിക്കാൻ ഓംബുഡ്മാന് അധികാരമില്ലെന്നും കൂട്ടിച്ചേർത്തു.
ഇത് സംബന്ധിച്ച് ' കേരള കൗമുദി' വാർത്ത നൽകിയിരുന്നു. എന്നാൽ ഇത്രയും ഗുരുതര സംഭവമുണ്ടായിട്ടും കൊച്ചിൻ ദേവസ്വം ബോർഡോ സർക്കാരോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. ഓംബുഡ്സ്മാന്റെ നിരീക്ഷണം ദേവസ്വം ബോർഡ് ഓഫീസിലെത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. ഇതുവരെയും നടപടിയുണ്ടായിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടാൽ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങുമെന്നാണ് വിവരം.
കൊച്ചിൻ ദേവസ്വം ബോർഡിൽ കമ്മിഷണർ മുതൽ എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാരുടെ വരെ സേവന നിയമന ചട്ടങ്ങൾ വിവരിക്കുന്ന ഡ്രാഫ്റ്റ് റൂൾ അംഗീകാരത്തിനായി സർക്കാറിനയച്ചത്.
അംഗീകാരത്തിനായി അയച്ച് ഡ്രാഫ്റ്റ് റൂളിൽ വ്യക്തത കുറവുണ്ടെന്ന് കാട്ടി ദേവസ്വം വകുപ്പ് മടക്കിയതോടെയാണ് ബോർഡിന്റെ ശ്രദ്ധയിൽപെട്ടത്. വ്യാജരേഖ ചമച്ച് സർക്കാരിന്റെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ഡ്രാഫ്റ്റ് റൂൾ അയച്ചതിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഒപ്പ് വ്യാജമായിട്ടാണ് ഇട്ടതെന്നും സൂചനയുണ്ട്. കെ.നന്ദകുമാർ പ്രസിഡന്റായിരിക്കെ കഴിഞ്ഞ ബോർഡിന്റെ അവസാന കാലഘട്ടത്തിലാണ് ഡ്രാഫ്റ്റ് റൂൾ അംഗീകാരത്തിനായി ദേവസ്വം വകുപ്പിന് അയച്ചത്.
നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിൽ കമ്മിഷണർ കഴിഞ്ഞാൽ സെക്രട്ടറി, ഫിനാൻസ് ഓഫീസർ, ഡെപ്യൂട്ടി കമ്മിഷണർ, ഡെപ്യൂട്ടി സെക്രട്ടറി, അസി.കമ്മിഷണർ എന്നിങ്ങനെയാണ് തസ്തിക. എന്നാൽ സർക്കാരിനയച്ചതിൽ സെക്രട്ടറിയെയും ഫിനാൻസ് ഓഫീസറെയും ഡെപ്യൂട്ടി കമ്മിഷണറോട് തുല്യമാക്കി. ഇത് അംഗീകരിച്ചാൽ കമ്മിഷണർ മാറിയാൽ ഡെപ്യുട്ടി കമ്മിഷണറിൽ സിനീയോരിറ്റിയുള്ള ആൾ കമ്മിഷണറാകും. ഓംബുഡ്സ് മാന്റെ നിരീക്ഷണമുണ്ടായ വിഷയത്തിൽ ഉടനടി അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് കാർമിക് സംഘ് പ്രസിഡന്റ് പി.ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.രമേശൻ മാരാർ ദേവസ്വം കമ്മീഷണർക്കും സെക്രട്ടറിക്കും നിവേദനം നൽകി.
ദേവസ്വം ബോർഡ് ജീവനക്കാരെ മുഴുവൻ ബാധിക്കുന്ന വിഷയത്തിൽ കാര്യക്ഷമമായ ഇടപെടൽ വേണം. കാർമിക് സംഘ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |