കുന്നംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ രൂപപ്പെട്ട വലിയ കുഴികളും ഗതാഗതക്കുരുക്കും ഒഴിവാക്കി മുഖ്യമന്ത്രി തൃശൂരിലേക്ക് പോയത് വടക്കാഞ്ചേരി വഴി. കോഴിക്കോട് പൊതു പരിപാടി കഴിഞ്ഞു വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനമാണ് ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കുഴികൾ രൂപപ്പെട്ട സാഹചര്യത്തിൽ തൃശൂർ രാമനിലയത്തിലേക്കുള്ള യാത്ര വടക്കാഞ്ചേരി വഴിയാക്കിയത്.
മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സാഹചര്യത്തിൽ കുന്നംകുളം നഗരത്തിൽ ഉൾപ്പെടെ വൻ സുരക്ഷാക്രമീകരണം ഒരുക്കിയിരുന്നു. തൃശൂർ അഡ്മിൻ എ.സി.പി ബൈജു കെ. സ്റ്റീഫൻ, കുന്നംകുളം എ.സി.പി അബ്ദുൽ ബഷീർ, ഗുരുവായൂർ എ.സി.പി സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്. തുടർന്ന് എട്ടരയോടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കുന്നംകുളം നഗരത്തിലൂടെ കടന്നുപോയി. പെരുമ്പിലാവ് കുന്നംകുളം എരുമപ്പെട്ടി തുടങ്ങിയ മേഖലകളിൽ വൻ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |