തൃശൂർ : ആൾക്കൂട്ടക്കൊലകൾക്കും വർഗീയതയ്ക്കുമെതിരെ മുഹമ്മദ് റമീസ് അവതരിപ്പിച്ച പ്രച്ഛന്നവേഷത്തിന് നീണ്ട കൈയടിക്കൊപ്പം തുടർച്ചയായ നാലാം തവണ ഒന്നാം സ്ഥാനവും. ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ അട്ടപ്പാടിയിലെ മധുവും ഒഡീഷ സ്വദേശി രാംനാരായണും ജമ്മു കശ്മീരിലെ കത്വയിൽ എട്ടു വയസുകാരി ആസിഫയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും നിമിഷനേരം കൊണ്ട്
റമീസ് വേദിയിലെത്തിച്ചു. മതമൈത്രി നിറഞ്ഞു നിൽക്കുന്ന രാജ്യമായി ഇന്ത്യ എന്നും നിലനിൽക്കണമെന്ന സന്ദേശമുയർത്തി ദേശീയ പതാക ഉയർത്തിപ്പിടിച്ച റമീസ് നിറഞ്ഞ കൈയടികളുടെ അകമ്പടിയോടെയാണ് വേദി വിട്ടത്.
75 ശതമാനം സെറിബ്രൽ പാൾസി രോഗത്തിന് അടിമപ്പെട്ട റമീസിൽ നിന്ന് വേദിയിൽ കണ്ട ഭാവമാറ്റങ്ങൾ പ്രൊഫഷണൽ കലാകാരന്മാരുടെ പ്രകടനത്തെ വെല്ലുന്നതായി. വയനാട് തിരുനെല്ലി പഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ അംഗമായ മുഹമ്മദ് റമീസാണ് കഴിഞ്ഞ മൂന്ന് വർഷവും പ്രച്ഛന്ന വേഷ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. അദ്ധ്യാപകൻ ആഷിക്കിന്റെ ശിക്ഷണത്തിലാണ് റമീസിറങ്ങിയത്. കൂലിപ്പണിക്കാരനായ റസാഖിന്റെയും മൈമുനയുടെയും മകനാണ് 22 കാരനായ മുഹമ്മദ് റമീസ്.
കഴിഞ്ഞ നാലുമാസമായി നിരന്തരമായ പരിശീലനമായിരുന്നു. ജില്ലാതലം വിജയിച്ച് സംസ്ഥാന ബഡ്‌സ് കലോത്സവത്തിനും ഒന്നാമതെത്തുകയായിരുന്നു.
ആഷിക്
അദ്ധ്യാപകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |