തൃശൂർ : കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ കോർപറേഷൻ ഭരണം താഴെ വീഴുമോ ?. വീണാൽ ഉയർത്തെഴുന്നേൽക്കാനുള്ള തന്ത്രം മെനഞ്ഞ് എൽ.ഡി.എഫ്. തിരുവില്വാമലയ്ക്ക് പകരം വീട്ടാനുള്ള അവസരം കാത്ത് ബി.ജെ.പി. 15 ന് മേയർക്കെതിരെയും ഡെപ്യുട്ടി മേയർക്കെതിരെയും അവിശ്വാസം പരിഗണനയ്‌ക്കെടുക്കുമ്പോൾ അന്തിമ വിജയം ആർക്കെന്നത് പ്രവചനാതീതം.
ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ കൗൺസിലർമാരെ അവഹേളിക്കുന്ന വിധത്തിൽ സി.പി.എമ്മിലെ ഒരു വിഭാഗം നിലപാടെടുത്തതാണ് പ്രശ്‌നങ്ങൾ സങ്കീർണമാക്കിയതെന്ന് ഇടതുമുന്നണിയിൽ വിമർശനമുണ്ട്. പ്രതിപക്ഷനിർദ്ദേശം പൂർണമായും തള്ളിക്കളയുകയും അവർക്കു വോട്ടിംഗ് അവകാശം പോലും തുടർച്ചയായി നിഷേധിക്കുകയും ചെയ്തു. മേയറുടെ ചേംബർ മോടിപിടിപ്പിക്കുന്നതിനായി ഒറ്റ പ്രവൃത്തി വ്യത്യസ്ത നിർമാണങ്ങളായി ചിത്രീകരിച്ച് പല കരാറുകളായി മുറിച്ചു നൽകിയെന്നും പ്രതിപക്ഷ വിമർശനമുണ്ടായി. ഇതിലും പ്രതിപക്ഷത്തെ വിലവയ്ക്കാതെയായിരുന്നു ഭരണപക്ഷത്തിന്റെ ഇടപെടലുകൾ.
തിരുവില്വാമല പഞ്ചായത്തിൽ ഈയിടെ ബി.ജെ.പിയുടെ പ്രസിഡന്റിനെ വീഴ്ത്താൻ സി.പി.എം മുൻകൈയെടുത്ത് കരുനീക്കിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. തുടർന്ന് സി.പി.എമ്മിനെതിരെ അവിശ്വാസനീക്കമുണ്ടായാൽ സഹകരിക്കാൻ ബി.ജെ.പി. തീരുമാനിച്ചു. എന്നാൽ സംസ്ഥാന നേതൃത്വവുമായി സംസാരിച്ച ശേഷമേ അന്തിമതീരുമാനമെടുക്കൂ. പുതിയ കൗൺസിൽ വന്നശേഷം ജില്ലാനേതൃത്വം നേരിട്ട് ഇടപെട്ടാണ് തീരുമാനങ്ങളെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസുമായി ഒരു കൂട്ടുകെട്ടും വേണ്ടായെന്നാണ് തീരുമാനമെങ്കിൽ വിട്ടുനിൽക്കും.
മറുതന്ത്രം മെനഞ്ഞ് സി.പി.എം
അവിശ്വാസം പാസായാലും പിന്നീട് നടക്കുന്ന മേയർ, ഡെപ്യുട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ സ്ഥാനം നിലനിറുത്തുന്നതിനുള്ള തന്ത്രങ്ങളാണ് സി.പി.എം മെനയുന്നത്. കോൺഗ്രസിൽ തന്നെ വിള്ളലുണ്ടാക്കാനുള്ള നീക്കം നടക്കുന്നതായും വിവരമുണ്ട്. നിലവിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ.വർഗീസിനെ മേയറാക്കിയാണ് ഭരണം മുന്നോട്ട് പോകുന്നത്. പല കാര്യങ്ങളും മേയറുമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും അതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്.
ഭരണം അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമം
തൃശൂർ : കോർപറേഷൻ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോർപറേഷനിൽ ഭൂരിപക്ഷമില്ലാത്ത കോൺഗ്രസും യു.ഡി.എഫും അവിശ്വാസ പ്രമേയം എങ്ങിനെ പാസാക്കിയെടുക്കുമെന്ന് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ്. ജനഹിതമനുസരിച്ചുള്ള വികസന പ്രവർത്തനം നടത്തി ജനങ്ങളുടെ വിശ്വാസം നേടിയാണ് എൽ.ഡി.എഫ് ഭരണം മുന്നോട്ട് കൊണ്ടുപോവുന്നത്. വഴിവിട്ട മാർഗ്ഗങ്ങളിലൂടെയും കൃത്രിമത്വത്തിലൂടെയും ഭരണം അട്ടിമറിക്കാമെന്നാണോ കോൺഗ്രസ് കരുതുന്നത് ?. ഇക്കാര്യത്തിൽ കോൺഗ്രസ് സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണം. കഴിഞ്ഞ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസ് അധികാരികൊതി മൂത്ത് നടത്തുന്ന നീക്കങ്ങൾ തിരിച്ചറിയണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ എം.എം.വർഗ്ഗീസ് പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |