തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തി യ അന്വേഷണ റിപ്പോർട്ട് ഡി,ജി,പിക്ക് സമർപ്പിച്ചു. അഞ്ചുമാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിൽ ഇപ്പോഴാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.. സീൽ ചെയ്ത കവറിൽ 600 പേജുള്ള റിപ്പോർട്ട് മെസഞ്ചർ വഴിയാണ് ഡി,ജി,പിയുടെ ഓഫീസിൽ എത്തിച്ചത്. എന്നാൽ ഡി.ജി.പി ഓഫീസിൽ ഇല്ലാത്തതിനാൽ നാളെ മാത്രമേ അദ്ദേഹം റിപ്പോർട്ട് പരശോധിക്കൂ എന്നാണ് വിവരം.
അതേസമയം 24ന് മുമ്പ് അന്വേഷണ റിപ്പോർട്ട് നൽകാൻഉത്തരവിട്ടെന്ന് മുഖ്യമന്ത്രി ഇന്ന് രാവിലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. അന്വേഷണം നീണ്ടുപോകുന്നതിൽ അസ്വാഭാവികതയുണ്ടെന്ന ആക്ഷേപം അദ്ദേഹം തളളി. ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പൂരം അലങ്കോലപ്പെട്ടപ്പോൾ തൃശൂരിൽ കാഴ്ചക്കാരനായി നിൽക്കുകയുംചെയ്ത അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിറുത്തണമെന്ന ഘടകകക്ഷിയായ സി.പി.ഐ.യുടെ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു.
ഏപ്രിൽ 21നാണ് പൂരം കലക്കൽ അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം. അഞ്ചുമാസമായിട്ടും പൂർത്തിയായില്ലെന്നു മാത്രമല്ല, അന്വേഷണം ഇല്ലെന്ന് പൊലീസ് വിവരാവകാശ മറുപടി നൽകുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ, അന്വേഷണം നല്ലരീതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് തരാത്തത് എന്താണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷിച്ച ഘട്ടത്തിലാണ് കുറച്ചു കൂടി സമയം വേണമെന്ന് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടത്. അപ്പോഴാണ് 24ന് മുമ്പ്പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം നടന്നുകൊണ്ടിരിക്കെ, അക്കാര്യം പറയാതെ വിവരാവകാശ മറുപടി കൊടുത്തത് വസ്തുതകൾ അനുസരിച്ചില്ല. അക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടാണ് പൊലീസ് ഇൻഫർമേഷൻ ഓഫീസറെ മാറ്റിനിർത്തി അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |