തൃശൂർ: അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിലെ വായ്പക്കുടിശ്ശികയെ തുടർന്ന് മുണ്ടൂർ സ്വദേശിനിയുടെ വീട്ടിൽ ജപ്തി നടപടികൾ നടത്തിയത് എല്ലാവിധ മുന്നറിയിപ്പോടും കൂടിയാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. 2012ൽ ബാങ്കിൽ നിന്നെടുത്ത വായ്പയിലേക്ക് മൂന്ന് തവണ മാത്രമാണ് തിരിച്ചടവ് നടത്തിയത്.
നോട്ടീസ് മുഖേനയും നേരിട്ടും വായ്പക്കാരനെ 29 തവണ ബാങ്ക് അറിയിക്കുകയും പത്രപ്പരസ്യം നൽകുകയും ചെയ്തിരുന്നു. പിന്നീട് സി.ജെ.എം കോടതിയിൽ നിന്ന് സെക്ഷൻ 14 നടപടികൾക്കായി ബാങ്കിന് ഉത്തരവ് ലഭിച്ചു. അഡ്വക്കേറ്റ് കമ്മിഷണർ എട്ടുതവണ വീട് സന്ദർശിച്ചു. വായ്പക്കാരൻ സമയം നീട്ടിച്ചോദിച്ചതിനാൽ കൊവിഡ് കാലഘട്ടത്തിൽ രണ്ടുവർഷം നടപടി മാറ്റി.
ഇതിനിടയിൽ വായ്പക്കാരൻ നൽകിയ കത്തുപ്രകാരം 2020 ജൂൺ ഒൻപതിന് ലക്ഷം രൂപ അടയ്ക്കാമെന്നും ബാക്കി തുക ഒമ്പതുതവണയായി അടച്ചുതീർക്കാമെന്നും അല്ലാത്തപക്ഷം വീടൊഴിയാമെന്നും രേഖാമൂലം അറിയിച്ചു. പിന്നീട് ഒരുവിധത്തിലുമുള്ള സഹകരണവും ഉണ്ടായില്ല. തുടർന്നാണ് കോടതി നിർദേശപ്രകാരം അഡ്വക്കേറ്റ് കമ്മിഷണർ മുഖേന വായ്പക്കാരന്റെ വീട്ടിലെത്തി ജപ്തി ചെയ്യുമെന്ന വിവരം അറിയിച്ചത്. തുടർന്നാണ് വീട് സീൽ ചെയ്തതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |