വൈത്തിരി: ആരും തിരിഞ്ഞു നോക്കാനില്ലാത്ത മിണ്ടാപ്രാണികൾക്ക് വേണ്ടി ജീവിതം മാറ്റിവച്ചിരിക്കുകയാണ് ഈ അമ്മയും മകനും. മുംബൈയിൽ നിന്ന് തളിപ്പുഴയിൽ
എത്തിയ ജൂൺ റൊസാരിയോയും (73), മകൻ നീൽ ഡിക്രൂസും (41) മുപ്പതോളം നായകൾക്കൊപ്പമാണ് കഴിയുന്നത്.
പരിക്കുപറ്റിയ നായ്ക്കളെയാണ് ഇവർ പരിപാലിക്കുന്നത്. നായകളുമായി ഫ്ളാറ്റിൽ കഴിയാൻ അനുവദിക്കില്ലെന്ന് ഫ്ളാറ്റ് ഉടമ പറഞ്ഞതോടെ ഫ്ളാറ്റ് ജീവിതം അവസാനിപ്പിച്ചാണ് മുംബൈയിൽ നിന്ന് ഇവർ വയനാട്ടിൽ എത്തിയത്.
തളിപുഴയിലെ കുന്നിൽ മുകളിലുള്ള ചെറിയ വീട്ടിൽ വിവിധ ഇനങ്ങളിൽപ്പെട്ട 35 നായ്ക്കളുണ്ട്. അംഗവൈകല്യം വന്നവയേയും അസുഖവുമുള്ളവയേയും പ്രത്യേക കൂടുകളിൽ സംരക്ഷിക്കും. ബാക്കിയുള്ള നായ്ക്കൾ വീടിനുള്ളിൽ തന്നെയാണ് കഴിയുന്നത്.
8 നായ്ക്കൾ നീൽ ഡിക്രൂസിനൊപ്പമാണ് രാത്രി ഉറങ്ങുന്നത്. അമ്മ ജൂൺ റൊസാരിയോക്കൊപ്പം ഉറങ്ങുന്നത് നാലെണ്ണം. അവയ്ക്കൊപ്പം ഉറങ്ങുമ്പോഴും ഉറക്കത്തിനൊന്നും ഒരു പ്രശ്നവുമില്ലെന്ന് ഇവർ പറയുന്നു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന ജൂൺ റൊസാരിയോക്ക് മാസം 70,000 രൂപ ശമ്പളം ലഭിച്ചിരുന്നു. ട്രെയിനറായിരുന്ന നീൽ റൊസാരിയൊയ്ക്ക് 30,000 രൂപയും ലഭിച്ചിരുന്നു. ഇതെല്ലാം ഒഴിവാക്കിയാണ് ഇവർ ഇവിടെ എത്തിയത്.
അപ്രതീക്ഷിതമായി ജീവൻ നഷ്ടപ്പെടുന്ന പട്ടികൾക്കായി കല്ലറകളും ഇവർ ഒരുക്കിയിട്ടുണ്ട്. ദിവസം അഞ്ച് മിനിറ്റ് നേരമെങ്കിലും ഈ കല്ലറയിൽ ഇവർ എത്തും.
നായ്ക്കളുടെ തീറ്റയ്ക്ക് മാത്രം മാസം 40,000 രൂപ വേണം. പട്ടികളോടുള്ള ഇഷ്ടം കാരണം വിവാഹ ജീവിതം തന്നെ വേണ്ടെന്ന് വെച്ചിരിക്കുകയാണ് നീൽ ഡിക്രൂസ്. തങ്ങൾക്ക് ശേഷം ഇവയെ ആര് സംരക്ഷിക്കുമെന്ന കാര്യത്തിലേ ഇവർക്ക് ആശങ്കയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |