ന്യൂഡൽഹി: ആഗോള പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം. റീട്ടെയ്ൽ പണപ്പെരുപ്പം മൊത്ത വിലക്കയറ്റത്തിന് അനുസൃതമായി 25 മാസത്തെ താഴ്ന്ന നിലയിലെത്തും. കൂടാതെ ഉയർന്ന സേവന കയറ്റുമതി, എണ്ണവിലയിലെ മിതത്വം, ഇറക്കുമതി-ഉപഭോഗ ആവശ്യകതയിലെ ഇടിവ് എന്നിവയാണ് വളർച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റ് ഘടകങ്ങൾ. ഇറക്കുമതി കുറയുന്നതോടെ കറന്റ് അക്കൗണ്ട് കമ്മി 2023-24 സാമ്പത്തിക വർഷങ്ങളിൽ ആനുപാതികമായി കുറയും. ഇത് രൂപയ്ക്ക് ബലം നൽകുമെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ സൂചിപ്പിക്കുന്നു. ഫെഡ് റിസർവ് പലിശനിരക്ക് ഉയർത്തുന്നതും വിദേശ നിക്ഷേപം കുറയുന്നതും ആശങ്ക ഉയർത്തുന്നില്ല. സേവന കയറ്റുമതിയിലെ കുതിച്ചുചാട്ടം ഇക്കാര്യത്തിൽ നിർണായകമാകും. ഐടി, ഐടി ഇതര സേവനങ്ങളിൽ ഇന്ത്യ വിപണി വിഹിതം വർദ്ധിപ്പിക്കുകയാണ്.
ആഗോള ചരക്ക് വിലയിലെ ഇടിവും വളർച്ച ഉറപ്പാക്കുന്ന ഘടകമാണ്. 2023-ൽ സമ്പദ് വ്യവസ്ഥ കൂടുതൽ സ്ഥിരത കൈവരിക്കും.സ്വകാര്യ സാമ്പത്തികേതര മേഖലയുടെ കടം 2021 പകുതി മുതൽ സ്ഥിരമായ ഇടിവിന് വിധേയമാണ്.
2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 4.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2023 ജനുവരി/ഫെബ്രുവരി മാസങ്ങളിലെ ഉയർന്ന സൂചകങ്ങൾ കാണിക്കുന്നത് നാലാംപാദത്തിലും വളർച്ച നിലനിൽക്കുമെന്നാണ്. ഫെബ്രുവരിയിൽ സിപിഐ പണപ്പെരുപ്പത്തിൽ നേരിയ കുറവുണ്ടായി.ഡബ്ല്യുപിഐ പണപ്പെരുപ്പം 25 മാസത്തെ താഴ്ന്ന നിലയിലെത്തി. ഇത് ഉപഭോക്തൃ സൂചികയിൽ പ്രതിഫലിക്കും. അന്താരാഷ്ട്ര തലത്തിൽ ചരക്ക് വിലയിലെ ചാഞ്ചാട്ടം, തീവ്ര കാലാവസ്ഥാ സാഹചര്യം എന്നിവയായിരിക്കും വരും ദിവസങ്ങളിൽ പണപ്പെരുപ്പം നിർണ്ണയിക്കുക.
അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനങ്ങൾ പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പം മിതമാകും. പണപ്പെരുപ്പം നിയന്ത്രിക്കാൻ സെൻട്രൽ ബാങ്കുകൾ സാമ്പത്തിക വ്യവസ്ഥകൾ കർശനമാക്കുന്നത് കോർപ്പറേറ്റ് കടബാധ്യതകൾ രൂക്ഷമാക്കുന്നുണ്ടെന്നും ധനമന്ത്രാലയം നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |