മേയിൽ ഉത്പാദനം 9.1 കോടി കിലോയിലേക്ക് താഴ്ന്നു
കൊച്ചി: കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം മൂക്കുകുത്തിയതോടെ ആഭ്യന്തര വിപണിയിൽ തേയില വില കുതിച്ചുയരുന്നു. പ്രധാന ഉത്പാദന കേന്ദ്രമായ അസാമിൽ ഉഷ്ണക്കാറ്റും വെള്ളപ്പൊക്കവും കനത്ത വിളനാശമാണുണ്ടായതോടെ നടപ്പുവർഷത്തെ ഉത്പാദനത്തിൽ പത്ത് കോടി കിലോയുടെ കുറവുണ്ടാക്കിയെന്ന് പ്‌ളാന്റർമാർ പറയുന്നു. ജൂൺ അവസാന വാരത്തിൽ കൊൽക്കത്തയിലെ ലേലത്തിൽ തേയില വില കിലോയ്ക്ക് മുപ്പത് ശതമാനം ഉയർന്ന് 217.53 രൂപയിലെത്തി. ഇരുപത് ഇനം കീടനാശിനികൾ കേന്ദ്ര സർക്കാർ നിരോധിച്ചതും ഇത്തവണ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചെന്നും കർഷകർ പറയുന്നു. മേയിൽ മൊത്തം ഉത്പാദനം 30 ശതമാനത്തിലധികം കുറഞ്ഞ് 9.1 കോടി കിലോയിലെത്തിയെന്നും പ്‌ളാന്റർമാർ പറയുന്നു. കഴിഞ്ഞ വർഷം 139.4 കോടി കിലോ തേയിലയാണ് ഇന്ത്യ ഉത്പാദിപ്പിച്ചത്.
ഒക്ടോബറിൽ പലിശ കുറച്ചേക്കും
നാണയപ്പെരുപ്പം മൂന്ന് ശതമാനത്തിലേക്ക് താഴ്ന്നാൽ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ റിസർവ് ബാങ്ക് ഒക്ടോബറിൽ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. രണ്ട് വർഷം മുമ്പ് നാണയപ്പെരുപ്പം കുത്തനെ കൂടിയതോടെയാണ് ആറ് തവണയായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് രണ്ടര ശതമാനം ഉയർത്തി 6.5 ശതമാനമാക്കിയത്.
പച്ചക്കറി വില താഴുന്നില്ല
പ്രതികൂല കാലാവസ്ഥയിൽ വിള നാശമേറിയതോടെ രാജ്യത്തെ പച്ചക്കറി വില ഉയർന്ന തലത്തിൽ തുടരുന്നു. തക്കാളി, വഴുതന, പാവയ്ക്ക, പച്ചമുളക് തുടങ്ങിയവയുടെ വില വർദ്ധന ഉപഭോക്താക്കളുടെ കുടുംബ ബഡ്ജറ്റിനെ താറുമാറാക്കുന്നു. ഇതോടെ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെടുപ്പം ജൂണിൽ വീണ്ടും ഉയരുമെന്ന ആശങ്ക ശക്തമാണ്. അതേസമയം കാലവർഷം ഇത്തവണ മെച്ചപ്പെടുമെന്ന പ്രവചനങ്ങൾ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന പ്രതീക്ഷ ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |