ന്യൂഡൽഹി: വിപണി മൂല്യത്തിൽ ആപ്പിളിനെ പിന്തള്ളി സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോ. ഇതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി. കമ്പനിയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയർന്നതോടെയാണ് അരാംകോ ഈ നേട്ടം സ്വന്തമാക്കിയത്. ചൊവ്വാഴ്ച ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ ഓഹരിവില 46.10 സൗദി റിയാലായി ഉയർന്നിരുന്നു. ഓഹരി വില വർദ്ധിച്ചതോടെ അരാംകോയുടെ വിപണിമൂല്യം 2.464 ട്രില്യൺ അമേരിക്കൻ ഡോളറായി ഉയർന്നു.
ഈ വർഷം ജനുവരി രണ്ട് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 30 ശതമാനത്തോളം വർദ്ധനയാണ് അരാംകോ ഓഹരികൾക്കുണ്ടായത്. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിച്ചത് അരാംകോയുടെ മൂല്യമുയരുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിപണി മൂല്യത്തിൽ ആദ്യ പത്തിൽ ഇടം നേടുന്ന ഒരേയൊരു അമേരിക്കൻ ഇതര കമ്പനി കൂടിയാണ് സൗദി അരാംകോ.
ആപ്പിളിന്റെ വിപണിമൂല്യം 2.461 ട്രില്യൺ ഡോളറാണ്. ഈ പട്ടികയിൽ 1.979 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റാണ് മൂന്നാമത്. ആൽഫബറ്റ്, ആമസോൺ, ടെസ്ല, ബെർക്ഷെയർ ഹതാവേ, മെറ്റാ, ജോൺസൺ ആൻഡ് ജോൺസൺ, യുണൈറ്റഡ് ഹെൽത്ത് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |