ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ കേന്ദ്ര സർക്കാരിന്റെ പരിഷ്‌കാരങ്ങളിലൂടെ അഞ്ചു വർഷത്തിനുള്ളിൽ ഏറെ മാറ്റങ്ങളുണ്ടായെന്നും ചില രാഷ്‌ട്രീയ കുടുംബങ്ങൾ പഴയ ദുരിതകാലത്തേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിക്കയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലും കത്രയിലും തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ജമ്മു കാശ്‌മീരിലെ സ്ഥിതി മാറി. മുൻപ് വൈകിട്ട് ആറുവരെ ആയിരുന്നു പ്രചാരണം. വീടുകയറി വോട്ടുതേടൽ അസാധ്യമായിരുന്നു. ഇന്ന് രാത്രി വൈകിയും പ്രചാരണം നടക്കുന്നു. 35 വർഷത്തിനിടെ 3000 ദിവസത്തോളം കാശ്മീർ അടച്ചിട്ടിരുന്നു. 2019 മുതൽ എട്ട് മണിക്കൂർ പോലും അടച്ചില്ല. നിങ്ങൾക്ക് വീണ്ടും ഹർത്താൽ വേണോ? സ്കൂളുകളും കോളേജുകളും പ്രവർത്തിക്കുന്നു. യുവാക്കളുടെ കൈയിൽ കല്ലില്ല, പേനയുണ്ട്. സ്കൂൾ കത്തിക്കുന്നില്ല. പകരം, എയിംസ്, ഐ.ഐ.ടികൾ നിർമ്മിക്കുന്നു.
തിരഞ്ഞെടുപ്പിലൂടെ ജമ്മു കാശ്മീരിലെ യുവാക്കൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ്. പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
കുടുംബാധിപത്യത്തിലൂന്നിയ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് (എൻ.സി), പി.ഡി.പി പാർട്ടികൾ പഴയ കാലം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് 370-ാം വകുപ്പിനെ പരാമർശിച്ച് മോദി പറഞ്ഞു.സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കാനും സിനിമാ ഹാളുകൾ അടയ്ക്കാനും സ്‌കൂളുകൾ കത്തിക്കാനും അവർ ആഗ്രഹിക്കുന്നു. പാകിസ്ഥാൻ അജണ്ട അനുവദിക്കില്ല.
1980കളിൽ അവർ ജമ്മു കാശ്മീരിന്റെ രാഷ്ട്രീയത്തെ സ്വന്തം കാര്യമാക്കി. കുടുംബക്കാരല്ലാത്ത ആരെയും വളർത്തിയില്ല. ഇൗ പാർട്ടികളുടെ രാഷ്ട്രീയ അസ്തമയം ഉറപ്പാക്കണം. കോൺഗ്രസ് നേതൃത്വം ഹിന്ദു ദേവതകളെ അവഹേളിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ‘ദേവതാ’ പരാമർശം ‘നക്സൽ ചിന്താഗതി’യുടെ ലക്ഷണമാണ്. അതിന് ശിക്ഷ വേണം.
ബി.ജെ.പി അധികാരത്തിൽ വന്നാൽ പ്രതിവർഷം കർഷകർക്ക് 7000 രൂപയും ഗൃഹനാഥയ്‌ക്ക് 18,000 രൂപയും സൗജന്യ വൈദ്യുതിയും ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |