കൊച്ചി: മികച്ച വ്യവസായ സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്നതിന് തെളിവാണ് സംരംഭക മഹാസംഗമമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയം മൈതാനിയിൽ നടന്ന സംരംഭക മഹാസംഗമത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പ്രതിവർഷം ശരാശരി 10,000 പുതിയ സംരംഭങ്ങളാണ് കേരളത്തിൽ രജിസ്‌റ്റർ ചെയ്‌തിരുന്നത്. ഇപ്പോൾ അഗ്രോ-ഫുഡ് പ്രോസസിംഗ് മേഖലയിൽ മാത്രം 21,609 സംരംഭങ്ങളായി. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകുന്ന വലിയ നേട്ടമാണിത്. നേരത്തേ എം.എസ്.എം.ഇകളിൽ കേരളത്തിന്റെ പങ്കാളിത്തം 6 ശതമാനത്തോളമായിരുന്നു. ഇപ്പോൾ എട്ട് ശതമാനത്തിലധികമാണ്. 12ൽ നിന്ന് കേരളത്തിന്റെ റാങ്ക് പത്തിലേക്കും എത്തിയെന്ന് വിലയിരുത്തുന്നു.
₹100 കോടി വരുമാനമുള്ള
1,000 സംരംഭങ്ങൾ ലക്ഷ്യം
സംസ്ഥാനത്ത് 100 കോടി രൂപയ്ക്കുമേൽ വാർഷികവരുമാനമുള്ള 1,000 സ്ഥാപനങ്ങളെങ്കിലും ഉയർത്തിയെടുക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പി.രാജീവ് പറഞ്ഞു. പുത്തൻ സംരംഭങ്ങളിൽ 30 ശതമാനവും ആദ്യവർഷം തന്നെ അടച്ചുപൂട്ടുമെന്ന ദേശീയതലപഠനങ്ങളുണ്ട്. ഇത്തരം അടച്ചുപൂട്ടലുകൾ കുറയ്ക്കാനാണ് സംരംഭകരെ സഹായിക്കാൻ എം.എസ്.എം.ഇ ക്ളിനിക്കുകൾ. സംരംഭകർക്ക് എല്ലാപിന്തുണയും ഇവിടെ ലഭിക്കും.
കേരളത്തിന്റെ
സ്വന്തം നിക്ഷേപം
കേരളത്തിൽ ഇതിനുമുമ്പും നിരവധി നിക്ഷേപകസംഗമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്രയും നിക്ഷേപം ചരിത്രത്തിൽ ആദ്യമാണെന്ന് പി.രാജീവ് ചൂണ്ടിക്കാട്ടി. ഇത് വിദേശനിക്ഷേപമല്ല, കേരളത്തിൽ നിന്ന് തന്നെയുള്ള പണമാണ്. എന്നാൽ, വിദേശനിക്ഷേപമെത്തുന്ന സംസ്ഥാനങ്ങളിലും കേരളത്തിന്റെ റാങ്കിംഗിൽ ഉയർച്ചയുണ്ട്.
വ്യാവസായികരംഗത്ത് വലിയമാറ്റത്തിന്റെ പാതയിലാണ് കേരളം. ഇത് സംരക്ഷിക്കാനാണ് ശ്രമം. അടുത്തവർഷവും ഇതേ കാമ്പയിനുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധേയമായി ജി.എസ്.ടി
വായ്‌പാ സ്‌റ്റാളുകൾ
സംരംഭകർക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്ന നിരവധി പദ്ധതികളുണ്ട്. ഇന്നലെ സംരംഭക മഹാസംഗമത്തിൽ വിവിധബാങ്കുകളുടെ സ്‌റ്റാളുകളിൽ ഏറ്റവുമധികം അന്വേഷണമുണ്ടായൊരു പദ്ധതിയാണ് ജി.എസ്.ടി വായ്‌പ.
കൃത്യമായി ജി.എസ്.ടി അടയ്ക്കുകയും റിട്ടേൺ സമർപ്പിക്കുകയും ജി.എസ്.ടി വാലിഡേറ്റ് ചെയ്യുന്നവർക്കും മൂലധനപിന്തുണ ഉറപ്പാക്കുന്ന വായ്‌പയാണിത്. മികച്ച സിബിൽ സ്‌കോറുമുണ്ടെങ്കിൽ വായ്‌പ നേടാം.
കഴിഞ്ഞ 12 മാസത്തെ ജി.എസ്.ടി റിട്ടേൺ വിലയിരുത്തി, വിറ്റുവരവിന്റെ 25 ശതമാനം വരെ വായ്‌പയാണ് ഒട്ടുമിക്ക ബാങ്കുകളും വാഗ്ദാനം ചെയ്യുന്നത്. കനറാ ബാങ്ക് 9.4 ശതമാനം പലിശയ്ക്ക് 10 കോടി രൂപവരെ വായ്‌പ നൽകും. പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവുമുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടുകോടി രൂപവരെ വാഗ്ദാനം ചെയ്യുന്നു. പലിശനിരക്ക് 9.5 ശതമാനം മുതൽ. ലളിതമായ നടപടിക്രമങ്ങളിലൂടെ ഓൺലൈനായി അതിവേഗം നേടാമെന്ന പ്രത്യേകതയും ഈ വായ്‌പയ്ക്കുണ്ട്.
കേരളബാങ്കിന്റെ
ജി.എസ്.ടി മിത്ര
സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങൾ, സേവനദാതാക്കൾ, വ്യാപാരികൾ എന്നിവർക്ക് കുറഞ്ഞത് മൂന്നുമാസത്തെ റിട്ടേണിന്റെ അടിസ്ഥാനത്തിൽ കാഷ് ക്രെഡിറ്റ് ലഭ്യമാക്കുന്ന കേരളബാങ്കിന്റെ ജി.എസ്.ടി മിത്ര എം.എസ്.എം.ഇ വായ്‌പയ്ക്കും അന്വേഷണങ്ങളേറെ. 9.5 ശതമാനമാണ് പലിശ. വ്യക്തികൾക്ക് 60 ലക്ഷം രൂപവരെ ലഭിക്കും. കാലാവധി ഒരുവർഷം. സിബിൽ സ്‌കോർ മിനിമം 600 ഉള്ളവർക്കും വായ്‌പ നേടാം. 7 വർഷക്കാലാവധിയിൽ 60 ലക്ഷം രൂപവരെ നേടാവുന്ന മിത്ര എം.എസ്.എം.ഇ വായ്‌പ, 10 വർഷക്കാലാവധിയിൽ 20 ലക്ഷം രൂപവരെ നേടാവുന്ന സുവിധ എം.എസ്.എം.ഇ വായ്‌പ എന്നിവയും കേരളബാങ്കിലുണ്ട്.
ഇത് പുത്തൻ അദ്ധ്യായം:
മന്ത്രി കെ.രാജൻ
സംരംഭക മഹാസംഗമം കേരളത്തിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. വികസനത്തെ മാനവികയിലൂന്നി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് തെളിയിക്കുകയാണ് സർക്കാർ.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിന്റെ തീരുമാനം സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുകയായിരുന്നു. 64,000 പേരെ കണ്ടെത്തി. ഒരുവർഷംകൊണ്ട് അവരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. നേരത്തെ പത്താംക്ലാസ് പാസായവർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിന്നിരുന്നു. ഇപ്പോൾ 20ലക്ഷം തൊഴിലവസരങ്ങളുമായി സർക്കാർ യുവാക്കളെ സമീപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |