സാമ്പത്തിക അനിശ്ചിതത്വം വിലക്കുതിപ്പ് സൃഷ്‌ടിക്കും
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ രൂക്ഷമാകുന്നതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(28.35 ഗ്രാം) നാലായിരം ഡോളർ കവിയുമെന്ന് പ്രമുഖ ധനകാര്യ അനലിസ്‌റ്റുകളായ ഫിഡിലിറ്റി പ്രവചിച്ചു. അമേരിക്കയിലെ തൊഴിൽ മേഖലയിലെ പ്രതിസന്ധിയും ഉയരുന്ന നാണയപ്പെരുപ്പവും കണക്കിലെടുത്ത് ഡോളർ ദുർബലമാകുന്നതോടെ സ്വർണ വില കുതിച്ചുയരുമെന്നാണ് വിലയിരുത്തുന്നത്. നടപ്പുവർഷം അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ചുരുങ്ങിയത് രണ്ട് തവണ മുഖ്യ പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(28.35 ഗ്രാം) 3,362 ഡോളറിലേക്ക് ഉയർന്നിരുന്നു. ഇതോടെ കേരളത്തിൽ പവൻ വില നിലവിൽ 74,320 രൂപയിലാണ്. ഗ്രാമിന്റെ വില 9,290 രൂപയിലാണ്.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4,000 ഡോളറിലെത്തിയാൽ രൂപയുടെ മൂല്യത്തിൽ വലിയ വ്യതിയാനമുണ്ടായില്ലെങ്കിൽ ഇന്ത്യയിൽ സ്വർണം ഗ്രാമിന് 11,250 രൂപയും പവന് 90,000 രൂപയുമാകുമെന്ന് കണക്കാക്കുന്നു. അടുത്ത വർഷം പകുതിയോടെ സ്വർണ വില ഔൺസിന് നാലായിരം ഡോളറാകുമെന്നാണ് മറ്റൊരു ഏജൻസിയായ ഗോൾഡ്മാൻ സാക്ക്‌സ് നേരത്തെ പ്രവചിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |